സൗദി സന്ദർശനത്തിന് ശേഷം വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ ഇന്ത്യയിലേക്ക് മടങ്ങി
ശനിയാഴ്ചയാണ് ഡോ. എസ് ജയശങ്കർ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തിയത്
മൂന്ന് ദിവസത്തെ സൗദി സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇന്ന് ഇന്ത്യയിലേക്ക് മടങ്ങി. ജിദ്ദയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുടെ കത്ത് എസ്. ജയശങ്കർ കിരീടാവകാശിക്ക് കൈമാറി. ശനിയാഴ്ചയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തിയത്. റിയാദിലെ വിവിധ പരിപാടികൾക്കും ഔദ്യോഗിക കൂടിക്കാഴ്ചകൾക്കും ശേഷം മന്ത്രി ഞായറാഴ്ച ജിദ്ദയിലെത്തി. ഞായറാഴ്ച വൈകിട്ട് ജിദ്ദയിൽ അൽ സലാം കൊട്ടാരത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കത്ത് മന്ത്രി കിരീടാവകാശിക്ക് കൈമാറി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും അതിനായി നടത്തുന്ന ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. സ്വീകരണ ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് അൽ-ഹുസൈനി, ഇന്ത്യയുടെ ഭാഗത്ത് നിന്ന് മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഡോ. ശിൽപക് അംബോലെ തുടങ്ങിയവരും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകള്‍ കിരീടാവകാശിയെ അറിയിച്ചുവെന്നും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ധരിപ്പിച്ചുവെന്നും കൂടിക്കാഴ്ചക്ക് ശേഷം ഡോ.ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
Adjust Story Font
16