സൗദിയിൽ പാഴ്സൽ ഡെലിവറി സേവനങ്ങൾക്ക് നാഷണൽ അഡ്രസ്സ് നിർബന്ധമാക്കി
ജനുവരി ആദ്യം മുതൽ നടപ്പാക്കും

റിയാദ്: പാഴ്സൽ ഡെലിവറി സേവനങ്ങൾക്ക് നാഷണൽ അഡ്രസ്സ് നിർബന്ധമാക്കി സൗദി അറേബ്യ. അടുത്ത വർഷം തുടക്കത്തോടെ നിയമം പ്രാബല്യത്തിൽ വരും. അഡ്രസ്സ് ഇല്ലാത്തവർ അബ്‌ഷർ അടക്കമുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വിലാസം കരസ്ഥമാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയിൽ ഓരോ വീടിനും, സ്ഥാപനത്തിനും, വ്യക്തികൾക്കും സർക്കാർ നൽകുന്ന ഔദ്യോഗികവും ഏകീകൃതവുമായ വിലാസമാണ് നാഷണൽ അഡ്രസ്സ്. ജനുവരി ആദ്യം മുതൽ അഥവാ 15 ദിവസങ്ങൾക്ക് ശേഷം നാഷണൽ അഡ്രസ്സ് ഉള്ളവർക്ക് മാത്രമായിരിക്കും പാഴ്സൽ ഡെലിവറി സേവനങ്ങൾ ലഭ്യമാകുക. നിയമം പ്രാബല്യത്തിലായാൽ ഡെലിവറി സ്ഥാപനങ്ങൾക്ക് നാഷണൽ അഡ്ഡ്രസ്സ് ഇല്ലാത്ത പാഴ്സലുകൾ സ്വീകരിക്കുകയോ, ഗതാഗതം നടത്തുകയോ, ഡെലിവർ ചെയ്യുകയോ അസാധ്യമാകും.
അബ്‌ഷർ, തവക്കൽനാ, സിഹത്തി, സൗദി പോസ്റ്റ് തുടങ്ങിയ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് നിലവിൽ നാഷണൽ അഡ്രസ്സ് ലഭ്യമാക്കാം.ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, പാഴ്സൽ ഡെലിവറി വേഗത്തിലാക്കുക, ഡെലിവറി സമയത്തെ അനാവശ്യ ഫോൺ വിളികളും ആശയക്കുഴപ്പങ്ങളും കുറയ്ക്കുക, പ്രവർത്തന കാര്യക്ഷമതയും കൃത്യതയും മെച്ചപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം.
Adjust Story Font
16

