സൗദിയിൽ പ്രോപർട്ടികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ വിദേശ കമ്പനികൾക്ക് പുതിയ മാനദണ്ഡങ്ങൾ
ഇത്തരം കമ്പനികൾ മാതൃരാജ്യത്തെ വാണിജ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം

റിയാദ്: സൗദിയിൽ കെട്ടിടവും ഭൂമിയും അടക്കം വിവിധ പ്രോപ്പർട്ടികളുടെ ഉടമസ്ഥാവകാശം നേടാനാഗ്രഹിക്കുന്ന വിദേശ കമ്പനികൾക്ക് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഇൻവെസ്റ്റർ ഗൈഡിലെ മാനദണ്ഡങ്ങളാണ് പരിഷ്കരിച്ചത്. സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താതെ രാജ്യത്ത് സ്വത്ത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദേശ കമ്പനികൾക്കാണ് മാനദണ്ഡങ്ങൾ ബാധകമാവുക. ഇത്തരം കമ്പനികൾ മാതൃരാജ്യത്തെ വാണിജ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് ഇൻകോർപ്പറേഷൻ തുടങ്ങിയവ സമർപ്പിക്കണം.
അംഗീകൃത ട്രാൻസ്‌ലേഷൻ ഓഫീസ് വിവർത്തനം ചെയ്തതും സൗദി എംബസി അംഗീകരിച്ചതുമാകണം ഇവ. കമ്പനി പ്രതിനിധിയെ നിയമിക്കുന്ന അംഗീകാര രേഖയും അപേക്ഷകർ നൽകേണ്ടതുണ്ട്. ഇതും വിവർത്തനം ചെയ്ത് സൗദി എംബസി അംഗീകരിച്ചതാകണം. രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനികൾ സർട്ടിഫൈഡ് പവർ ഓഫ് അറ്റോർണി വഴി ഒരു വ്യക്തിയെ അംഗീകൃത പ്രതിനിധിയായി നിയമിക്കണമെന്നും മന്ത്രാലയം അറിയിച്ചു. സൗദി ചട്ടങ്ങൾ പ്രകാരമുള്ള തിരിച്ചറിയൽ രേഖ കൈവശമില്ലെങ്കിൽ, വിദേശത്തുള്ള സൗദി ഡിപ്ലോമാറ്റിക് മിഷൻ വഴി ഡിജിറ്റൽ ഐഡന്റിറ്റി നേടണം.
നിക്ഷേപ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തതിനുശേഷം കമ്പനിയുടെ ഉടമസ്ഥാവകാശ ഘടനയിലോ മാനേജ്മെന്റിലോ ഒരു മാറ്റവും സംഭവിക്കരുതെന്നും മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടൽ വഴി ഈ സേവനം ഉടനടി ലഭ്യമാകും. വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപം കൂടുതൽ നിയന്ത്രിക്കുക, പുതിയ നിക്ഷേപ നിയമവുമായി നടപടികൾ യോജിപ്പിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പരിഷ്‌കരണം.
Adjust Story Font
16

