റിയാദിൽ പുതിയ പാർക്കിങ് മാനേജ്‌മെന്റ് സംവിധാനം; താമസക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശം
മേഖലയിലെ താമസക്കാർക്ക് സൗജന്യ പാർക്കിങും പുറത്ത് നിന്നുള്ളവർ പണം നൽകി പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് നടപ്പിലായത്.

റിയാദ്: റിയാദ് നഗരത്തിലെ അൽവറൂദ് ഏരിയയിൽ പ്രഖ്യാപിച്ച പുതിയ പാർക്കിങ് മാനേജ്‌മെൻറ് സംവിധാനം പ്രാബല്യത്തിൽ വന്നു. മേഖലയിലെ താമസക്കാർക്ക് സൗജന്യ പാർക്കിങും പുറത്ത് നിന്നുള്ളവർ പണം നൽകി പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് നടപ്പിലായത്. സൗജന്യ പാർക്കിംഗ് ഉപയോഗപ്പെടുത്താൻ മേഖലയിലെ താമസക്കാരും സന്ദർശകരും അവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. നഫാത്ത് ആപ്ലിക്കേഷൻ വഴി റിയാദ് പാർക്കിങ് ആപ്പിലാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.
നഗരത്തിനകത്തെ തിരക്ക് കുറയ്ക്കുന്നതിനും പ്രധാന റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് ഒഴുകുന്നത് തടയുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. റിയാദ് മുനിസിപ്പാലിറ്റിക്ക് കീഴിൽ റെമാത് അൽ-റിയാദ് ഡെവലപ്മെന്റ് കമ്പനിയും എസ്ടിസിയും ചേർന്നാണ് പദ്ധതി നടത്തുന്നത്. പുതിയ സംവിധാനം തുടക്കത്തിൽ അൽ-വുറുദ്, അൽ-റഹ്‌മാനിയ, വെസ്റ്റേൺ അൽ-ഒലയ, അൽ-മുറൂജ്, കിങ് ഫഹദ്, അൽ-സുലൈമാനിയ എന്നിവയുൾപ്പെടുന്ന പതിനാറ് ജില്ലകളിലാണ് നടപ്പിലാക്കിയത്.
പാർക്കിങ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് ക്യാമറകൾ ഘടിപ്പിച്ച നിരീക്ഷണ വാഹനങ്ങളുടെ പരിശോധനകളുണ്ടാകും. തലസ്ഥാനത്തുടനീളമുള്ള 140,000ത്തിലധികം പണമടയ്ക്കാത്ത റെസിഡൻഷ്യൽ സ്പെയ്സുകളും 24,000 പണമടച്ചുള്ള വാണിജ്യ സ്പെയ്സുകളും നിയന്ത്രിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
Adjust Story Font
16

