സൗദിയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു; ഈ വർഷം ആദ്യ പാദത്തിൽ 4 ലക്ഷം പ്രവാസികൾ തൊഴിൽ തേടിയെത്തി
രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം 1.81 കോടി കവിഞ്ഞു

റിയാദ്: സൗദിയിൽ തൊഴിൽ തേടിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. 2025-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം നാല് ലക്ഷം പ്രവാസികളാണ് സൗദിയിൽ തൊഴിൽ തേടിയെത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം 1.81 കോടി കവിഞ്ഞു.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (ഗാസ്റ്റാറ്റ്) പുറത്തുവിട്ട ഏറ്റവും പുതിയ തൊഴിൽ വിപണി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2024 അവസാന പാദത്തിലെ 1.77 കോടി തൊഴിലാളികളിൽ നിന്ന് 2025 ആദ്യ പാദം അവസാനിക്കുമ്പോൾ ഈ എണ്ണം 1.81 കോടിയായി ഉയർന്നു. ഈ മൂന്ന് മാസത്തിനിടെ തൊഴിൽ വിപണിയിൽ പ്രവേശിച്ച 4 ലക്ഷം പേരും വിദേശികളാണെന്നതും ശ്രദ്ധേയമാണ്.
സൗദിയിലെ മൊത്തം തൊഴിലാളികളിൽ വലിയൊരു വിഭാഗം പ്രവാസികളാണ്. ആകെ തൊഴിലാളികളുടെ 77 ശതമാനം, അതായത് ഏകദേശം 1.40 കോടി പേർ, വിദേശികളാണ്. ബാക്കി 23 ശതമാനം അഥവാ 41 ലക്ഷം പേർ സ്വദേശികളാണ്. 2024 അവസാന പാദത്തിലെ കണക്കുകൾ പ്രകാരം സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവൊന്നും ഉണ്ടായിട്ടില്ല.
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ, സ്വദേശി ജീവനക്കാരിൽ 38 ശതമാനം പേർക്ക് ബാച്ചിലേഴ്‌സ് ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ഉണ്ട്. എന്നാൽ പ്രവാസികളിൽ ഭൂരിഭാഗവും അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ളവരാണ്, ഇത് മൊത്തം ജീവനക്കാരുടെ 27 ശതമാനം വരും.
Adjust Story Font
16

