പാക് ചർച്ചകൾ ഫലം കണ്ടില്ല; പുതിയ സാഹചര്യങ്ങൾ വിലയിരുത്തി ഇറാൻ-സൗദി വിദേശകാര്യ മന്ത്രിമാർ
രണ്ടാം തവണയാണ് വെടിനിർത്തലിനിടെ ഇരു രാജ്യങ്ങളുടേയും ചർച്ച.

വെടിനിർത്തൽ തുടരുന്നതിനിടെ സ്ഥിതിഗതികൾ വീണ്ടും ചർച്ച ചെയ്ത് ഇറാന്റെയും സൗദിയുടേയും വിദേശകാര്യ മന്ത്രിമാർ. പാകിസ്താനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തത്. രണ്ടാം തവണയാണ് വെടിനിർത്തലിനിടെ ഇരു രാജ്യങ്ങളുടേയും ചർച്ച.
സൗദി വിദേശകാര്യ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശ കാര്യമന്ത്രി അബ്ബാസ് അരഗാച്ചിയുമാണ് വെടിനിർത്തൽ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്. യുഎസുമായുള്ള ചർച്ചകളിൽ കരാറിലെത്താത്ത സാഹചര്യം ഇരുകൂട്ടരും ചർച്ച ചെയ്തു. വിഷയത്തിൽ ഇരുകൂട്ടരും നിലപാടുകൾ പറഞ്ഞതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞ് രണ്ട് ദിനം പിന്നിടുകയാണ്. ഈ സാഹചര്യത്തിൽ തുടർ ചർച്ചകളുണ്ടാകുമെന്ന് ഇറാൻ അറിയിച്ചിരുന്നു.
രാഷ്ട്രീയമായി വിരുദ്ധ ചേരികളിലാണെങ്കിലും സൗദിയും ഇറാനും പതിറ്റാണ്ടുകളായി വഷളായ ബന്ധം 2023ൽ ചൈനീസ് മധ്യസ്ഥതയിൽ പുനസ്ഥാപിച്ചിരുന്നു. എന്നാൽ സൗദിക്കെതിരെ ഇറാന്റെ ഭാഗത്തു നിന്നുണ്ടായ ആക്രമണങ്ങൾ നടന്നു. എങ്കിലും നയതന്ത്രത്തിനുള്ള വഴികൾ ഇപ്പോഴും ഇറാനുമായി സൗദി നിലനിർത്തുന്നുണ്ട്. മേഖലയിലെ സാമ്പത്തിക രംഗം, സമാധാനം എന്നിവ ലക്ഷ്യം വെച്ച് ഇറാനുമായി പരമാവധി മികച്ച ബന്ധത്തിൽ പോകാനാണ് സാമ്പത്തിക വൈവിധ്യവത്കരണത്തിലുള്ള സൗദി അറേബ്യയുടെ ശ്രമം.
Adjust Story Font
16

