തീർഥാടകർക്ക് ഇനി മടങ്ങാം; 6 എയർപോർട്ടുകളും സജ്ജമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി
86 എയർലൈനുകൾ ഈ സർവീസുകളുടെ ഭാഗമായി

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കിയ തീർഥാടകരുടെ മടക്കയാത്രക്കായി സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ പൂർണ സജ്ജമായതായി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചു. ഹാജിമാർക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് സുഗമമായും തടസ്സമില്ലാതെയും മടങ്ങുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹജ്ജിന്റെ ആദ്യ ഘട്ടത്തിൽ 6 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി 60,000 സർവീസുകളിലായി 14 ലക്ഷം ഹാജിമാർ ഉൾപ്പെടെ ആകെ 95 ലക്ഷത്തിലധികം യാത്രക്കാരെയാണ് സൗദി സ്വീകരിച്ചത്. 86 എയർലൈനുകൾ ഈ സർവീസുകളുടെ ഭാഗമായി.
ദുൽ ഹിജ്ജ 13-ന് ആരംഭിച്ച മടക്കയാത്ര മുഹറം 15 വരെ തുടരും. വിവിധ സർക്കാർ സ്വകാര്യ വകുപ്പുകളുമായി സഹകരിച്ച് 'മത്താറാത്ത് ഹോൾഡിങ് കമ്പനി'യാണ് ഇതിനായുള്ള സമഗ്രമായ പ്രവർത്തന പദ്ധതി നടപ്പിലാക്കുന്നത്. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, പ്രിൻസ് അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ത്വാഇഫ് അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നീ വിമാനത്താവളങ്ങളാണ് തീർഥാടകർക്കായി നീക്കിവെച്ചിട്ടുള്ളത്. ഈ വിമാനത്താവളങ്ങളിലായി ഹജ്ജ് തീർഥാടകർക്ക് മാത്രമായി 13 പ്രത്യേക ട്രാവൽ ലോഞ്ചുകൾ സജ്ജീകരിച്ചിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കാനും പ്രവർത്തനക്ഷമത ഉറപ്പാക്കാനുമായി 22,000 ത്തിലധികം ജീവനക്കാരാണ് 24 മണിക്കൂറും ഷിഫ്റ്റുകളായി ഇവിടെ ജോലി ചെയ്യുന്നത്.
Adjust Story Font
16

