സ്വവർഗാനുരാഗത്തെ അനുകൂലിച്ച് മെയിൽ വന്നു, സൗദിയിൽ ബുക്കിങ് കമ്പനികൾക്കെതിരെ കാമ്പയിൻ
പ്രധാനപ്പെട്ട അഞ്ച് ട്രാവൽ ആന്റ് ടൂറിസം ബുക്കിങ് സൈറ്റുകൾക്കെതിരെയാണ് കാമ്പയിൻ. എൽജിബിടിക്യു ചിഹ്നമായ മഴവിൽ വർണങ്ങളോടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളാണ് സൗദിയിലെ ഉപഭോക്താക്കളെ പ്രകോപിപ്പിച്ചത്.
റിയാദ്: സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം ഉപഭോക്താക്കൾക്ക് അയച്ചതിന് പിന്നാലെ സൗദിയിൽ ബഹിഷ്‌കരണ കാമ്പയിൻ തുടങ്ങി. പ്രമുഖ ട്രാവൽ ആന്റ് ടൂറിസം കമ്പനികൾക്കെതിരെയാണ് ട്വിറ്ററിൽ കാമ്പയിൻ നടക്കുന്നത്. നിരവധി പേർ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
പ്രധാനപ്പെട്ട അഞ്ച് ട്രാവൽ ആന്റ് ടൂറിസം ബുക്കിങ് സൈറ്റുകൾക്കെതിരെയാണ് കാമ്പയിൻ. എൽജിബിടിക്യു ചിഹ്നമായ മഴവിൽ വർണങ്ങളോടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളാണ് സൗദിയിലെ ഉപഭോക്താക്കളെ പ്രകോപിപ്പിച്ചത്. ഇവർ ഇതിനായി ഉപയോഗിക്കുന്ന ഓൺലൈൻ കമ്പനികൾ ഉപഭോക്താക്കളുടെ മെയിലിലേക്ക് സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന മെയിൽ അയച്ചിരുന്നു. ലോകത്ത് സ്വവർഗാനുരാഗികൾക്ക് ഒന്നിച്ച് ജീവിക്കാവുന്ന 50 പ്രധാന സ്ഥലങ്ങൾ എടുത്തു പറഞ്ഞായിരുന്നു മെയിൽ. സ്വവർഗാനുരാഗികൾക്കൊപ്പം ഒന്നിച്ച് നിൽക്കാം എന്ന തലക്കെട്ടോടെ വന്ന മെയിൽ സൗദി ഉപഭോക്താക്കൾ ട്വിറ്ററിലിട്ടു. ഓരോ രാജ്യത്തേയും സംസ്‌കാരവും സാമൂഹിക മര്യാദകളും മനസ്സിലാക്കാത്ത കമ്പനികളെ ബഹിഷ്‌കരണമെന്നാവശ്യപ്പെട്ടുള്ള കാമ്പയിൻ, മണിക്കൂറുകൾക്കുള്ളിൽ ട്വിറ്റിറിൽ ട്രന്റായി. നിരവധി പേർ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി കാണിച്ച് ട്വീറ്റ് ചെയ്തു. എത്ര ഉപഭോക്താക്കളെ കമ്പനികൾക്ക് നഷ്ടമായെന്ന് വ്യക്തമല്ല. മിഡിലീസ്റ്റിൽ നിന്നും വിദേശത്തേക്ക് ടൂറിസം യാത്ര നടത്തുന്നതിൽ മുൻപന്തിയിലാണ് സൗദി പൗരന്മാർ. അവരേറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന സൈറ്റുകളിൽ നിന്നാണ് സന്ദേശം വന്നത്. ഇതോടെ പ്രാദേശിക ഇതര സൈറ്റുകളെ പ്രമോട്ട് ചെയ്യുന്ന കാമ്പയിനും തുടങ്ങിയിട്ടുണ്ട്. കാമ്പയിനോട് കമ്പനികൾ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16