മക്ക, മദീന റോഡുകളുടെ നവീകരണം പൂർത്തിയായി
തീർഥാടകർക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം

ജിദ്ദ: റമദാന് മുന്നോടിയായി മക്ക-മദീന പ്രവിശ്യകളിലേക്കുള്ള റോഡുകളുടെ നവീകരണം പൂർത്തിയായി. തീർഥാടകർക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. റമദാനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഇരുഹറമിലേക്കുമെത്തും.
മക്ക, മദീന മേഖലകളിലെയും ഇരുഹറമുകളിലേക്കുമുള്ള 16,000 കിലോമീറ്റർ വരുന്ന റോഡ് ശൃംഖലകളാണ് നവീകരിച്ചത്. റോഡുകളുടെ സുരക്ഷാ-ഗുണനിലവാര പരിശോധനയും അതോറിറ്റി പൂർത്തിയാക്കി. 1135 കിലോമീറ്റർ നീളത്തിൽ റോഡ് ടാറിങ് നടത്തി. ബാരിയറുകൾ, ദിശാസൂചകങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ, വേലികൾ സ്ഥാപിക്കൽ തുടങ്ങി അറ്റകുറ്റപ്പണികളാണ് ജനറൽ അതോറിറ്റി ഫോർ റോഡ്സ്നു കീഴിൽ പൂർത്തിയാക്കിയത്.
300ലേറെ എഞ്ചിനീയർമാരുടെ നേതൃത്വത്തിലാണ് പദ്ധതി. റോഡ് സുരക്ഷാ സൂചികയിൽ ആഗോളതലത്തിൽ സൗദി ആറാം സ്ഥാനത്താണ്. റമദാൻ മാസത്തിൽ തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായാണ് ഇരു ഹറമുകളിലേക്കുമുള്ള റോഡുകളുടെ നവീകരണം. റമദാനിൽ ഉംറ നിർവഹിക്കാനായി ലക്ഷകണക്കിന് വിശ്വാസികൾ എത്തും.
Adjust Story Font
16

