ഇന്ത്യയിലേക്ക് ഇനി റിയാദ് എയറിൽ പറക്കാം; ആഗസ്റ്റ് 4 മുതൽ പ്രതിദിന സർവീസുകൾ
ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

- Published:
6 July 2026 6:46 PM IST

റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കി റിയാദ് എയർ മുംബൈയിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 4 മുതലാണ് മുംബൈയിൽ നിന്നും സൗദി തലസ്ഥാനമായ റിയാദിലേക്ക് സർവീസ് ആരംഭിക്കുന്നത്. നിലവിൽ ഇന്ത്യക്കാരുടെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശ യാത്രാ കേന്ദ്രമാണ് സൗദി അറേബ്യ. അതുകൊണ്ടുതന്നെ പുതിയ സർവീസ് പ്രവാസികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ രീതിയിൽ പ്രയോജനം ചെയ്യും. മുൻനിര ഗൾഫ് വിമാനക്കമ്പനികളോട് മത്സരിക്കാൻ തക്കവണ്ണമുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് റിയാദ് എയർ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നത്.
ലണ്ടൻ, ദുബൈ, കെയ്റോ തുടങ്ങിയ നഗരങ്ങളിലേക്ക് വിജയകരമായി സർവീസ് ആരംഭിച്ച ശേഷമാണ് റിയാദ് എയർ ഇപ്പോൾ മുംബൈയിലേക്കും എത്തുന്നത്. അത്യാധുനിക ബോയിംഗ് 787 വിമാനങ്ങളാണ് ഈ റൂട്ടിൽ ദിവസേന സർവീസ് നടത്തുക. കേവലം സാധാരണ യാത്രക്കാരെ മാത്രമല്ല, പ്രീമിയം യാത്രാസൗകര്യങ്ങൾ ആഗ്രഹിക്കുന്നവരെക്കൂടി ആകർഷിക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണങ്ങൾ. ആധുനിക വിനോദ സംവിധാനങ്ങളും നാല് വ്യത്യസ്ത ക്ലാസ് കാബിനുകളും ഈ വിമാനങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് റിയാദിലേക്ക് എത്തുന്ന യാത്രക്കാർക്ക് അവിടെനിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലെ മറ്റ് നഗരങ്ങളിലേക്കും എളുപ്പത്തിൽ കണക്റ്റിംഗ് ഫ്‌ലൈറ്റുകൾ ലഭിക്കും. ഈ മാസം അവസാനത്തോടെ മാഡ്രിഡ്, മാഞ്ചസ്റ്റർ തുടങ്ങിയ നഗരങ്ങളിലേക്കും എയർലൈൻ സർവീസ് വ്യാപിപ്പിക്കുന്നുണ്ട്.
ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യയെന്നും, മുംബൈ വഴി യാത്രക്കാർക്ക് മികച്ചൊരു പ്രീമിയം ചോയ്‌സ് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും റിയാദ് എയർ സിഇഒ ടോണി ഡഗ്ലസ് വ്യക്തമാക്കി. സൗദി അറേബ്യയുടെ വികസന കാഴ്ചപ്പാടായ വിഷൻ 2030ലേക്ക് വലിയ സംഭാവന നൽകാൻ ഈ പുതിയ റൂട്ടിന് സാധിക്കും. നിലവിൽ ഇന്ത്യക്കും റിയാദിനുമിടയിൽ പ്രതിദിനം മുപ്പതോളം സർവീസുകളുണ്ട്. ജിദ്ദയിലേക്കാണ് ഏറ്റവും കൂടുതൽ വിമാനങ്ങളുള്ളത്. ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ്, സൗദിയ തുടങ്ങിയ കമ്പനികളാണ് നിലവിൽ ഈ രംഗത്ത് മുന്നിലുള്ളത്. എന്നാൽ റിയാദ് എയറിന്റെ വരവോടെ ഈ റൂട്ടിലെ മത്സരം ശക്തമാകുകയും യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാ സൗകര്യങ്ങൾ ലഭിക്കുകയും ചെയ്യും.
Adjust Story Font
16
