2060 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുമെന്ന് സൗദി
ക്രൂഡ് ഉത്പന്നങ്ങളിൽ നിന്നാണ് പ്രധാനമായും കാർബൺ പുറന്തള്ളുന്നത്. ഇത് സൗദിയെ ബാധിക്കുന്നതിനാൽ കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് പ്രഖ്യാപനം.
കാർബൺ ബഹിർഗമനം 2060 ഓടെ പൂജ്യത്തിലെത്തിക്കുമെന്ന് സൗദി അറേബ്യയുടെ പ്രഖ്യാപനം. ഇതിനായി 700 ബില്യൺ റിയാലിന്റെ പദ്ധതി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ആഗോള താപനം തടയാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി കോടിക്കണക്കിന് വൃക്ഷത്തൈകൾ നടുന്ന പദ്ധതിക്കും തുടക്കമായി.
എണ്ണ വിപണി സ്ഥിരത ഉറപ്പുവരുത്തിക്കൊണ്ട് ഒപെക് അംഗമായ സൗദി അറേബ്യ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. അമേരിക്കയും യൂറോപ്യൻ യൂണിയനും നേരത്തെ സൗദിയെ ഇത് നടപ്പാക്കാൻ സമ്മർദം ചെലുത്തിയിരുന്നു. ക്രൂഡ് ഉത്പന്നങ്ങളിൽ നിന്നാണ് പ്രധാനമായും കാർബൺ പുറന്തള്ളുന്നത്. ഇത് സൗദിയെ ബാധിക്കുന്നതിനാൽ കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് പ്രഖ്യാപനം. 2030 ആകുമ്പോഴേക്കും 2020 ലെ തലങ്ങളിൽ നിന്ന് മീഥേൻ പുറന്തള്ളൽ 30% കുറയ്ക്കാനുള്ള ആഗോള സംരംഭത്തിൽ രാജ്യം ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
700 ബില്യൺ റിയാലിന്‍റെ പദ്ധതിയാണ് ഇതിനായി നടപ്പാക്കുക. പ്രതിവർഷം 130 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കാനായിരുന്നു സൗദിയോടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പുതിയ പ്രഖ്യാപനം 278 ദശലക്ഷം ടൺ കാർബൺ ഉത്പാദനം ഇല്ലാതാക്കലാണ് സൗദിയുടെ ലക്ഷ്യം. അതായത് ആവശ്യപ്പെട്ടതിലും ഇരട്ടിയിലേറെ. ഇതിനായി സൗദിയിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ റീസൈക്ലിങ്, കോടിക്കണക്കിന് മരങ്ങൾ നട്ടു പിടിപ്പിക്കൽ, സോളാർ ഉത്പന്നങ്ങളും വാഹനങ്ങളും വ്യാപകമാക്കൽ എന്നിവ നടപ്പാക്കും. ഗ്രീന്‍ സൗദി ഇനീഷ്യേറ്റീവ് എന്ന പദ്ധതിക്ക് പിന്തുണയുമായി ലോക രാജ്യങ്ങളും രംഗത്തെത്തി.
Adjust Story Font
16