കടുത്ത ദുരിതം നേരിടുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങളുമായി സൗദി അറേബ്യ, 77-ാമത് വിമാനം ഈജിപ്തിലെത്തി
ഭക്ഷണം, പാർപ്പിടം, മരുന്നുകൾ എന്നിവ അടങ്ങുന്ന അവശ്യവസ്തുക്കളാണ് സഹായമെത്തിച്ചത്

- Published:
28 Dec 2025 10:27 PM IST

റിയാദ്: തണുപ്പും മഴയും കാരണം കടുത്ത ദുരിതം നേരിടുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങളുമായി സൗദി അറേബ്യ. 77-ാമത് വിമാനം ഈജിപ്തിലെത്തി. ഭക്ഷണം, പാർപ്പിടം, മരുന്നുകൾ എന്നിവയാണ് സഹായമായി എത്തിക്കുന്നത്. കിങ് സൽമാൻ റിലീഫ് സെന്ററിന്റെ കീഴിലാണ് സൗദിയുടെ സഹായം. സൗദി ഇതുവരെ 77 വിമാനങ്ങളും 8 കപ്പലുകളിലുമായി സഹായം എത്തിച്ചു. 7,677 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളും, ഷെൽട്ടർ, മെഡിക്കൽ ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി അടിയന്തരമായി ലഭിക്കേണ്ട സാധനങ്ങളാണ് എത്തിച്ചത്.
ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിക്കും ആംബുലൻസുകൾ ഉൾപ്പെടെ ഉപകരണങ്ങൾ കൈമാറുന്നുണ്ട്. ഗസ്സ മുനമ്പിൽ ദുരിതാശ്വാസ പദ്ധതികൾക്കായി 90.35 മില്യൺ ഡോളറിന്റെ കരാർ അന്താരാഷ്ട്ര സംഘടനകളുമായി സൗദി ധാരണയായിരുന്നു. 185 മില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള മാനുഷിക സഹായവും നൽകി. അതിർത്തികൾ വഴി നൽകുന്നത് പ്രയാസകരമായതിനാൽ ജോർദാനുമായി സഹകരിച്ച് എയർ ഡ്രോപ്പ് വഴിയും സഹായം നൽകുന്നുണ്ട്. സൗദി ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും പ്രത്യേക നിർദേശപ്രകാരം റിലീഫ് സെന്ററിന്റെ കീഴിലാണ് സഹായ വിതരണം നടത്തുന്നത്.
Adjust Story Font
16
