ആദ്യ ഇലക്ട്രിക് കാറുമായി സൗദി; 'സീർ' ഇവികളുടെ ആഗോള ലോഞ്ച് ഈ മാസം 21-ന്
സെഡാൻ, എസ്.യു.വി വിഭാഗങ്ങളിലുള്ള വാഹനങ്ങളുടെ ലോഞ്ചാണ് നടക്കുക

റിയാദ്: തദ്ദേശ നിർമിത ആദ്യ ഇലക്ട്രിക്ക് കാറുമായി സൗദി അറേബ്യ. രാജ്യത്തെ പ്രമുഖ കമ്പനിയായ സീർ ആണ് ഇലക്ട്രിക് കാറുകൾ വിപണിയിലെത്തിക്കുന്നത്. സെഡാൻ, എസ്.യു.വി വിഭാഗങ്ങളിലുള്ള വാഹനങ്ങളുടെ ആഗോള ലോഞ്ച് ഈ മാസം 21-ന് നടക്കും. രാജ്യത്തിൻറെ വാഹന നിർമാണ മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്നതാണ് കമ്പനിയുടെ നീക്കം.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ഫോക്സ്കോണും ചേർന്നുള്ള സംയുക്ത സംരംഭമാണ് സീർ. 2022ലാണ് കമ്പനി സ്ഥാപിതമായത്. കിങ് അബ്ദുല്ല എക്കണോമിക് സിറ്റിയിലാണ് കമ്പനിയുടെ പ്രവർത്തനം. വാഹനങ്ങളുടെ ഡിസൈൻ, എൻജിനീയറിങ്, പരിശോധന, നിർമാണം എന്നിവയ്ക്ക് പുറമെ വിൽപനയും വിൽപ്പനാനന്തര സേവനങ്ങളും സൗദിയിൽ തന്നെയായിരിക്കും.വാഹന നിർമ്മാണ മേഖലയിലെ ആഗോള കമ്പനികളുമായി സീർ ഇതിനകം നിരവധി കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.
സൗദി പ്രതിഭകളെയും ആഗോള സാങ്കേതികവിദ്യയെയും സംയോജിപ്പിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. സ്ഥാപിതമായ സമയത്ത് 20 ജീവനക്കാരുണ്ടായിരുന്ന കമ്പനിയിൽ ഇപ്പോൾ 2,300 പേരാണ് ജോലി ചെയ്യുന്നത്. 2034ഓടെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന പാർട്സുകളിൽ 45 ശതമാനം പ്രാദേശികമായി നിർമ്മിക്കുകയാണ് സീറിന്റെ ലക്ഷ്യം.
Adjust Story Font
16

