ഹാജിമാർക്ക് മടക്കയാത്രയിൽ സൗദിയുടെ സ്‌നേഹസമ്മാനം; 19 ലക്ഷം ഖുർആൻ പ്രതികൾ വിതരണം ചെയ്യും
മന്ത്രാലയം തങ്ങളുടെ മുഴുവൻ സജ്ജീകരണങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകർക്കും താൽക്കാലിക സേവന ജീവനക്കാർക്കുമായി സൗദി അറേബ്യ ഖുർആൻ പ്രതികൾ വിതരണം ചെയ്യാൻ തുടങ്ങി. സൗദി ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സൗദി രാജാവിന്റെ വിശിഷ്ട സമ്മാനം വിതരണം ചെയ്യുന്നത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി ചെക്ക്പോസ്റ്റുകൾ എന്നിവ വഴി ജന്മനാടുകളിലേക്ക് മടങ്ങുന്ന ഹാജിമാർക്ക് നേരിട്ടാണ് ഇവ നൽകുന്നത്. ആഗോളതലത്തിൽ ഇസ്ലാമിന്റെ സന്ദേശം എത്തിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ കരുതലിന്റെ ഭാഗമായാണ് ഈ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്. മന്ത്രാലയം തങ്ങളുടെ മുഴുവൻ സജ്ജീകരണങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.
മദീനയിലെ കിങ് ഫഹദ് കോംപ്ലക്‌സ് പ്രിന്റിംഗ് പ്രസ്സിൽ അച്ചടിച്ച 19 ലക്ഷം ഖുർആൻ പ്രതികളാണ് ഇത്തവണ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹാജിമാർക്കായി 80 ഭാഷകളിലുള്ള വിവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. തീർഥാടകർക്ക് ഏറെ ലളിതമായും തടസ്സമില്ലാതെയും സമ്മാനം കൈപ്പറ്റാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് അൽ അൽശൈഖ് വ്യക്തമാക്കി.
Adjust Story Font
16

