സൗദി അരാംകോയുടെ ലാഭത്തിൽ വലിയ വർധനവ്
2025 ആദ്യ പകുതിയിൽ ലാഭം 5900 കോടി ഡോളറിലെത്തി

ദമ്മാം: 2025 ന്റെ ആദ്യ പകുതിയിൽ സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ലാഭത്തിൽ വലിയ വർധനവ്. കമ്പനിയുടെ അറ്റാദായം 5900 കോടി ഡോളറായി ഉയർന്നു. ആഗോള എണ്ണവിപണിയിലെ അസ്ഥിരതകൾക്കിടയിലും കമ്പനിയുടെ നേട്ടം സൗദി സമ്പദ് വ്യവസ്ഥക്കും കമ്പനിക്കും കൂടുതൽ കരുത്ത് പകരുമെന്ന് കമ്പനി സി.ഇ.ഒ പറഞ്ഞു.
ആദ്യ ആറു മാസങ്ങളിൽ കമ്പനി 5900 കോടി ഡോളറിന്റെ അറ്റാദായം നേടിയതായി കമ്പനി പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024 അവസാന പാദത്തെ അപേക്ഷിച്ച് ഉയർന്ന വളർച്ചയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.
ആഗോള എണ്ണ വിലയിൽ ഉണ്ടായ ഇടിവിനും മേഖലയിലെ സംഘർഷാവസ്ഥകൾക്കും ഇടയിലാണ് കമ്പനിക്ക് മികച്ച നേട്ടം. ലാഭ നേട്ടം ഓഹരി ഉടമകളുടെ സ്ഥിരമായ വരുമാനം ഉറപ്പ് വരുത്തുന്നതും ഒപ്പം ഭദ്രതയുള്ള മൂലധന സംരക്ഷണം ഉറപ്പാക്കുന്നതുമാണെന്ന് കമ്പനി സിഇഒ അമിൻ നാസർ പറഞ്ഞു. ഈ വർഷം രണ്ടാം പകുതിയിൽ ആഗോള എണ്ണ ആവശ്യകത പ്രതിദിനം രണ്ട് ദശലക്ഷം ബാരലിലധികം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2110 കോടി ഡോളറിന്റെ അടിസ്ഥാന ലാഭവിഹിതവും 200 കോടി ഡോളറിന്റെ ഓഹരി വിഹിതവും രണ്ടും മൂന്നും പാദങ്ങളിലായി വിതരണം ചെയ്യുമെന്ന് കമ്പനി ഡയറക്ടർ ബോർഡ് അറിയിച്ചു.
Adjust Story Font
16

