മരുന്ന് സുരക്ഷയിൽ വിപ്ലവം; എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി സൗദി
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്

റിയാദ്: മരുന്ന് സുരക്ഷാ രംഗത്ത് ലോകത്തിന് മാതൃകയായി സൗദി അറേബ്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ മരുന്ന് സുരക്ഷയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി സൗദി മാറിയതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ എഐ സംവിധാനങ്ങൾ ഇപ്പോൾ സജീവമായി ഉപയോഗിച്ച് വരികയാണ്.
മരുന്നുകളുടെ സുരക്ഷയും നിരീക്ഷണവും കൂടുതൽ കാര്യക്ഷമമാക്കുക, മരുന്ന് വിതരണ ശൃംഖലയിലെ അപകടസാധ്യതകൾ കുറയ്ക്കുക, അടിയന്തിര സാഹചര്യങ്ങളിൽ സമയബന്ധിതമായി നടപടികൾ കൈക്കൊള്ളാൻ കഴിയുന്ന സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് ഈ നൂതന സാങ്കേതികവിദ്യകൾ വിന്യസിച്ചിരിക്കുന്നത്.
ആരോഗ്യ-മെഡിസിൻ മേഖലകളിലെ അതിവേഗ വളർച്ചയാണ് എഐ സംവിധാനങ്ങളുടെ ഈ വ്യാപകമായ ഉപയോഗത്തിന് പിന്നിൽ. മരുന്ന് മേഖലയിലെ സമഗ്രമായ വികസനത്തിനായി സൗദി അറേബ്യ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. പ്രാദേശിക മരുന്ന് നിർമ്മാണം വർധിപ്പിക്കുക, നിക്ഷേപകരെ ആകർഷിക്കുന്ന നയങ്ങൾ രൂപീകരിക്കുക, അത്യാധുനിക ഫാക്ടറികളുടെയും മെഡിക്കൽ വെയർഹൗസുകളുടെയും എണ്ണം വർധിപ്പിക്കുക തുടങ്ങിയവ ഈ മേഖലയിലെ പുരോഗതിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
Adjust Story Font
16

