പ്രീമിയം ഇഖാമ: നിയമത്തിൽ മാറ്റം വരുത്തി സൗദി
ഏഴ് ദശലക്ഷം റിയാലിന്റെ ഓഡിറ്റ് റിപ്പോർട്ട് നിർബന്ധം

പ്രതീകാത്മകം
റിയാദ്: നിക്ഷേപകർക്ക് പ്രീമിയം ഇഖാമ അനുവദിക്കുന്നതിനുള്ള നിയമത്തിൽ മാറ്റം വരുത്തി സൗദി. ഏഴ് ദശലക്ഷം റിയാലിന്റെ നിക്ഷേപം സൗദിയിൽ ഉള്ളതിനുള്ള ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ നിക്ഷേപകർക്കുള്ള പ്രീമിയം റെസിഡൻസി ലഭ്യമാകൂവെന്നതാണ് പുതിയ മാറ്റം. സൗദി പൗരന്മാർക്ക് തുല്യമായ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് പ്രീമിയം ഇഖാമ.
സൗദിയിൽ വിവിധ പ്രൊഡക്ടുകളായാണ് പ്രീമിയം ഇഖാമ അനുവദിക്കുന്നത്. ഇതിൽ ഇൻവെസ്റ്റർ ഇഖാമയിലെ നിബന്ധനയിൽ മാത്രമാണ് മാറ്റം. മുൻ വർഷങ്ങളിൽ സൗദിയിൽ നിക്ഷേപകർക്കുള്ള പ്രീമിയം ഇഖാമ ലഭിക്കാനുള്ള നിബന്ധനകളിൽ ഒന്ന് ഏഴ് ദശലക്ഷം റിയാൽ നിക്ഷേപം സൗദിയിൽ വേണമെന്നതാണ്. അത് പക്ഷേ അപേക്ഷയിൽ എഴുതി ചേർത്ത് പ്രീമിയം ഇഖാമ ലഭിച്ച് രണ്ട് വർഷത്തിനകം കാണിച്ചാൽ മതി. എന്നാൽ പുതിയ നിബന്ധന മാറി. ഇതിന്റെ ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ ഹാജരാക്കി മൂലധനം എത്തിയതായി ബോധ്യപ്പെടുത്തിയാലേ ഇഖാമ ലഭിക്കൂ.
പ്രീമിയം ഇഖാമയുടെ ഇതര കാറ്റഗറികളിൽ മാറ്റങ്ങളില്ല. എട്ട് ലക്ഷം റിയാൽ നൽകിയുള്ള ആജീവനാന്ത ഇഖാമയോ ഓരോ വർഷം ഒരു ലക്ഷം നൽകിയുള്ള പ്രീമിയം ഇഖാമകളോ അതുപോലെ തുടരുന്നുണ്ട്. ദുരുപയോഗം തടയാനാണ് പുതിയ നിബന്ധനയെന്നാണ് കൺസൾട്ടൻസി രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്. വിവിധ കാറ്റഗറിയിൽ പ്രീമിയം ഇഖാമ സ്വന്തമാക്കുന്നവരുടെ എണ്ണം തുടരുകയാണ്.
Adjust Story Font
16

