റിയാദ് വിമാനത്താവളത്തിൽ താറുമാറായ വിമാന സർവീസുകൾ പുനസ്ഥാപിച്ചതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി
ഇന്ത്യയിലേക്കുള്ളതടക്കം ഇരുന്നൂറോളം വിമാനങ്ങളുടെ സർവീസാണ് വൈകിയത്

റിയാദ്: റിയാദ് വിമാനത്താവളത്തിൽ താറുമാറായ വിമാന സർവീസുകൾ പുനസ്ഥാപിച്ചതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. ഇരുന്നൂറിലേറെ സർവീസുകളാണ് സാങ്കേതിക കാരണങ്ങളെ തുടർന്ന് വൈകിയത്. കണക്ഷൻ ഫ്ലൈറ്റുകളിൽ യാത്രക്കെത്തിയ നിരവധി മലയാളികളും ഇതോടെ കുടുങ്ങിയിരുന്നു. ഇതിനു പുറമെ കണക്ഷൻ ഫ്ലൈറ്റിൽ യാത്ര പ്ലാൻ ചെയ്തവർക്ക് വിമാനങ്ങളും നഷ്ടമായി.
സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചതോടെ വിമാനങ്ങൾ സാധാരണ നിലയിൽ സർവീസ് തുടങ്ങിയിട്ടുണ്ട്. വിമാന സർവീസ് മുടങ്ങിയതിനും വൈകിയതിനും പല കാരണങ്ങളുമുണ്ടെങ്കിലും സാങ്കേതിക തടസ്സമാണ് പിന്നിലെന്ന് അതോറിറ്റി അറിയിച്ചു. ഇന്ത്യയിലേക്കുള്ളതടക്കം ഇരുന്നൂറോളം വിമാനങ്ങളുടെ സർവീസാണ് വൈകിയത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ വിമാനത്താവള അധികൃതർ ഖേദം പ്രകടിപ്പിച്ചു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരുടെ ബാഗേജുകൾ തിരികെ നൽകുന്നതടക്കമുള്ള നടപടികൾ തുടരുകയാണ്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിയമങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അധികൃതർ ഉറപ്പ് നൽകി.
Adjust Story Font
16

