190 കോടി റിയാൽ കടന്ന് വരുമാനം; ആഗോള വിപണി കീഴടക്കി സൗദി ഈന്തപ്പഴം
കയറ്റുമതിയിൽ 14.3 ശതമാനത്തിന്റെ റെക്കോർഡ് വളർച്ച

റിയാദ്: കഴിഞ്ഞ വർഷത്തെ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതിയിൽ ചരിത്ര നേട്ടം. രാജ്യത്തെ ഈന്തപ്പഴം കയറ്റുമതി വരുമാനം 193.8 കോടി റിയാലിൽ എത്തിയതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം അറിയിച്ചു. 2024-നെ അപേക്ഷിച്ച് 14.3 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് വർഷത്തിനിടെ കയറ്റുമതിയിൽ 59.5 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
നിലവിൽ ലോകത്തിലെ 125-ലധികം രാജ്യങ്ങളിലേക്കാണ് സൗദി അറേബ്യ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നത്. സൗദി ഈന്തപ്പഴങ്ങളുടെ ഗുണനിലവാരവും വൈവിധ്യവുമാണ് ആഗോള വിപണിയിൽ ഇതിന് പ്രിയമേറാൻ കാരണം. 2025-ലെ കണക്കുകൾ പ്രകാരം 3.7 കോടിയിലധികം ഈന്തപ്പനകളിൽ നിന്നായി 19 ലക്ഷം ടണ്ണിലധികം ഉല്പാദനമാണ് രാജ്യം കൈവരിച്ചത്.
എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സൗദി വിഷൻ 2030-ന് വലിയ കരുത്താണ് ഈ നേട്ടം നൽകുന്നത്. ജി.ഡി.പിയിൽ കാർഷിക മേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിൽ ഈന്തപ്പഴം പ്രധാന ഘടകമായി മാറിയിട്ടുണ്ട്. ഭരണകൂടത്തിന്റെ പിന്തുണയും പൊതു-സ്വകാര്യ മേഖലകളുടെ കൂട്ടായ പ്രവർത്തനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് കൃഷിമന്ത്രിയും നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സ് ചെയർമാനുമായ അബ്ദുൽറഹ്മാൻ അൽഫദ്‌ലി പറഞ്ഞു.
Adjust Story Font
16

