സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഹൂതി ആക്രമണം: രണ്ട് കുട്ടികൾക്ക് പരിക്കേറ്റതായി സൗദി സഖ്യസേന
ദമ്മാമിലേക്കും നജ്റാനിലേക്കും ജിസാനിലേക്കുമാണ് ഡ്രോണുകളും മിസൈലും എത്തിയത്.

- Published:
5 Sept 2021 10:23 PM IST

സൗദിയിലെ എണ്ണോത്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഹൂതികളുടെ തുടർച്ചയായ ആക്രമണം. ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. പതിനാല് വീടുകൾ ഭാഗികമായി തകർന്നു. ദമ്മാമിലേക്കും നജ്റാനിലേക്കും ജിസാനിലേക്കുമാണ് ഡ്രോണുകളും മിസൈലും എത്തിയത്.
സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം നഗരത്തിലേക്കാണ് മിസൈലും ഡ്രോണും എത്തിയത്. നഗരത്തിനു മുകളിൽ വെച്ച് ഇവ സഖ്യസേന തകർത്തു. ഇവയുടെ അവശിഷ്ടം താഴെ പതിച്ചതോടെയാണ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റത്. 14 വീടുകളിൽ നാശനഷ്ടമുണ്ടായി. ശനിയാഴ്ച രാത്രി ഒൻപതേ കാലിന് ശേഷം ജിസാനിലേക്കും നജ്റാനിലേക്കും ഡ്രോണുകളെത്തി.
സ്ഫോടക വസ്തുക്കൾ നിറച്ച ഈ ഡ്രോണുകളും സൈന്യം തകർത്തു. പകൽ സമയത്ത് എത്തിയ മൂന്ന് ഡ്രോണുകളും സഖ്യസേന തകർത്തിരുന്നു. കഴിഞ്ഞയാഴ്ച അബഹ വിമാനത്താവളത്തിലേക്കുണ്ടായ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്കേറ്റിരുന്നു. ഹൂതി ഭീകരർക്കെതിരെ തിരിച്ചടി ശക്തമാക്കുമെന്ന് സഖ്യസേന അന്ന് പറഞ്ഞിരുന്നു.
Adjust Story Font
16
