സൗദിയുടെ എണ്ണ കയറ്റുമതി സാധാരണ നിലയിലേക്ക്
പ്രതിദിനം 63 ലക്ഷം ബാരൽ എണ്ണയാണ് നിലവിൽ കയറ്റുമതി ചെയ്യുന്നത്
റിയാദ്: സൗദി അറേബ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് ഉയരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക സമാധാന കരാറിനെ തുടർന്നാണ് ഇതെന്ന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. പേർഷ്യൻ ഗൾഫ് വഴിയുള്ള കയറ്റുമതി രാജ്യം പുനരാരംഭിച്ചതോടെയാണ് ഈ വർധനവുണ്ടായിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതിക്കാരായ സൗദി, ബുധനാഴ്ച വരെ കഴിഞ്ഞ ആറ് ദിവസങ്ങളിലായി പ്രതിദിനം 63 ലക്ഷം ബാരൽ എണ്ണയാണ് കയറ്റി അയച്ചത്. നിലവിലെ കയറ്റുമതി കണക്കുകൾ 2025 ലെ ശരാശരി നിരക്കിന് അടുത്തെത്തിയിട്ടുണ്ട്. ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, അതായത് ഫെബ്രുവരിയിലെ കയറ്റുമതി നിരക്കിന്റെ ഏകദേശം 90 ശതമാനത്തോളം കൈവരിക്കാൻ സൗദിക്ക് നിലവിൽ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിൽ സൗദി കപ്പലുകൾ റാസ് തനൂറയിൽ നിന്നുള്ള എണ്ണ വിതരണം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. സൗദി തങ്ങളുടെ ഭീമൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി അയക്കുന്നത് പുനരാരംഭിക്കുകയും ചെയ്തു. ചെങ്കടൽ തീരത്തുള്ള യാമ്പു തുറമുഖം വഴിയുള്ള കയറ്റുമതിയും തുടരുന്നുണ്ട്. നിലവിലെ രീതിയിലാണ് കയറ്റുമതി മുന്നോട്ട് പോകുന്നതെങ്കിൽ, കഴിഞ്ഞ ജൂൺ മാസത്തേക്കാൾ വലിയ വർധനവ് ജൂലൈ മാസം ഉണ്ടാകും. ജൂൺ മാസത്തെ കയറ്റുമതി പ്രതിദിനം ഏകദേശം 44.5 ലക്ഷം ബാരൽ മാത്രമായിരുന്നു. വരും ദിവസങ്ങളിൽ സൗദിയിൽ നിന്നുള്ള ആഗോള എണ്ണ വിതരണത്തിന്റെ അളവ് ഇനിയും വർധിക്കും.
Adjust Story Font
16

