Quantcast

നഗരത്തിനകത്ത് തൂങ്ങി നിൽക്കുന്ന കെട്ടിടങ്ങൾ; സൗദിയുടെ സ്വപ്‌ന പദ്ധതി 'ദി ലൈനിന്റെ' ഡിസൈൻ പുറത്തുവിട്ടു

200 മീറ്ററിനകത്ത്‌ ഉയരത്തിൽ തൂങ്ങി നിൽക്കുന്ന വിധത്തിലാകും വീടുകൾ. ഇതിനായി ലോകത്തെ ഏറ്റവും മികച്ച ആർകിടെക്ചർമാരാണ് മേൽനോട്ടം വഹിക്കുന്നത്. ലോകം ഇന്നേ വരെ കാണാത്ത തരത്തിലുള്ളതാകും പദ്ധതിയെന്ന് ജിദ്ദയിൽ കിരീടാവകാശി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-07-26 18:37:22.0

Published:

26 July 2022 10:43 PM IST

നഗരത്തിനകത്ത് തൂങ്ങി നിൽക്കുന്ന കെട്ടിടങ്ങൾ; സൗദിയുടെ സ്വപ്‌ന പദ്ധതി ദി ലൈനിന്റെ ഡിസൈൻ പുറത്തുവിട്ടു
X

റിയാദ്: സൗദിയുടെ ചിത്രം മാറ്റിവരയ്ക്കുന്ന കിരീടാവകാശിയുടെ സ്വപ്ന പദ്ധതിയായ ദി ലൈനിന്റെ ഡിസൈൻ പുറത്തു വിട്ടു. 50,000 കോടി മുതൽമുടക്കുള്ള പദ്ധതി സൃഷ്ടിക്കുക ഒന്നേമുക്കാൽ ലക്ഷം തൊഴിലവസരങ്ങളാണ്. നിർമാണം തുടരുന്ന പദ്ധതി 2024ൽ ആദ്യ ഘട്ടം പൂർത്തിയാക്കും. കാർബൺ രഹിത നഗരത്തിന് 200 മീറ്റർ വീതിയും 170 കിലോമീറ്റർ നീളവുമാണുണ്ടാവുക.

സൗദി കിരീടാവകാശിയുടെ സ്വപ്ന പദ്ധതിയാണ് തബൂക്കിൽ നിർമാണം തുടരുന്ന നിയോം. ഇതിനകത്തെ ഏറ്റവും പ്രധാന പദ്ധതിയാണ് ദി ലൈൻ. ഇതിന്റെ വിശദാംശങ്ങളാണ് പുറത്തുവിട്ടത്. ലോകത്ത് ഇതുവരെ ഇല്ലാത്ത രീതിയിലാണ് ഡിസൈൻ. സൗദിയിലെ അഖബ തീരത്തെ നീളുന്ന 170 കി.മീ നീളത്തിലാണ് നഗരം.

പാരിസ്ഥിതിക പ്രത്യേകത ഏറെയുള്ള മേഖലയാണ് ദി ലൈൻ പദ്ധതി പ്രദേശം. ഇതിനാൽ അതിന് നാശം വരാതിരിക്കാൻ 200 മീറ്റർ വീതിയിൽ മാത്രമാണ് നഗരം ഒരുക്കുക. 170 കിമീ നീളത്തിലുള്ള നഗരത്തിന്റെ ഒരറ്റത്ത് നിന്നും രണ്ടാം അറ്റത്ത് 20 മിനിറ്റു കൊണ്ടെത്താൻ ബുള്ളറ്റ് ട്രെയിൻ സർവീസുണ്ടാകും. നഗരത്തിനകത്തെ വാഹനങ്ങളെല്ലാം പുനരുപയോഗ ഊർജമുപയോഗിച്ചാണ്. സോളാറും കാറ്റാടി വൈദ്യുതിയും മാത്രം ഉപയോഗിക്കുന്ന കാർബൺ രഹിത നഗരമാണ് ദി ലൈൻ. പുറമെയുള്ള വാഹനങ്ങൾക്ക് അകത്തേക്ക് പ്രവേശനമുണ്ടാകില്ല. 200 മീറ്റർ വീതിയുള്ള നഗരത്തിന് രണ്ടു വശവും ഗ്ലാസുകളുണ്ടാകും. വൈവിധ്യമാർന്ന അഖബയുടെ ചിത്രം ഈ ചില്ലിൽ പ്രതിഫലിക്കും. ഇതിനകത്താകും ആളുകളുടെ ജീവിതവും താമസവുമെല്ലാം.

200 മീറ്റിനകത്ത് ഉയരത്തിൽ തൂങ്ങി നിൽക്കുന്ന വിധത്തിലാകും വീടുകൾ. ഇതിനായി ലോകത്തെ ഏറ്റവും മികച്ച ആർകിടെക്ചർമാരാണ് മേൽനോട്ടം വഹിക്കുന്നത്. ലോകം ഇന്നേ വരെ കാണാത്ത തരത്തിലുള്ളതാകും പദ്ധതിയെന്ന് ജിദ്ദയിൽ കിരീടാവകാശി പറഞ്ഞു. 170 കി.മീ നീളത്തിലുള്ള പദ്ധതിയിൽ നിർമാണം തുടങ്ങിയിട്ടുണ്ട്. 2024ൽ ആദ്യ ഘട്ടം പൂർത്തിയാകും. 50,000 കോടി ഡോളറിന്റെ നിക്ഷേപം വേണം പദ്ധതിക്ക്. ഇതിൽ 20,000 കോടി ഭരണകൂടം നേരിട്ടു മുടക്കും. ബാക്കി നികേഷപവും. 90 ലക്ഷം സ്വദേശികൾക്കും വിദേശികൾക്കും ഈ നഗരത്തിൽ താമസിക്കാം. 2030ൽ സമ്പൂർണ നിർമാണം പൂർത്തിയാകും. സ്‌കൂൾ, ആശുപത്രി, ഷോപ്പിങ് മാൾ, വിനോദ സംവിധാനങ്ങൾ തുടങ്ങി എല്ലാ സംവിധാനങ്ങളുമുണ്ടാകും.

ഈ മേഖലയിൽ സൗദിയുമായി അതിരു പങ്കിടുന്നത് ജോർദൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ്. മലീനീകരണരഹിത നഗരമായ ദി ലൈനിന്റെ വിജയത്തിന് ഈ രാജ്യങ്ങളുമായി സഹകരണമുണ്ടാകും. ഇവിടേക്ക് ലോകത്തെ എറ്റവും വലിയ യാത്രാ കപ്പലുകൾക്കും പ്രവേശിക്കാം. ലോകത്തെ ഏറ്റവും മികച്ച ജീവിത നിലവാരം സമ്മാനിക്കുന്നതാകും നഗരം. ജിദ്ദയിൽ മീഡിയവൺ ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളെയും മന്ത്രിമാരേയും മാത്രം ക്ഷണിച്ച വിരുന്നിലായിരുന്നു കിരീടാവകാശി പദ്ധതി വിശദാംശങ്ങൾ പുറത്ത് വിട്ടത്.

TAGS :

Next Story