സൗദി വിഷൻ 2030 മൂന്നാം ഘട്ടത്തിലേക്ക്; ലക്ഷ്യം ആഗോള നേതൃത്വവും സുസ്ഥിര വികസനവും
സാമ്പത്തിക മേഖലയുടെ 55 ശതമാനവും എണ്ണയിതര വരുമാനത്തിൽ നിന്നാണ്

റിയാദ്: സൗദി അറേബ്യയുടെ സമഗ്ര വികസന പദ്ധതിയായ 'വിഷൻ 2030' മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ആഗോള സാമ്പത്തിക രാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും വിഷൻ 2030 രാജ്യത്തിന്റെ വളർച്ചാവേഗത നിലനിർത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദിയുടെ ജിഡിപി 4.9 ട്രില്യൺ റിയാലിൽ എത്തി. സാമ്പത്തിക മേഖലയുടെ 55 ശതമാനവും എണ്ണയിതര വരുമാനത്തിൽ നിന്നാണ്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി സൗദി മാറി. സൗദി പൗരന്മാരുടെ ശരാശരി ആയുസ്സ് 79.7 വയസ്സായി വർധിക്കുകയും സ്വന്തമായി വീടുള്ള സൗദി കുടുംബങ്ങളുടെ എണ്ണം 47 ശതമാനത്തിൽ നിന്ന് 66.24 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്.
സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം 35 ശതമാനമായി വർധിച്ചു. 22 സൗദി സർവ്വകലാശാലകൾ ആഗോള റാങ്കിങിൽ ഇടംപിടിച്ചു. മൂന്ന് സർവ്വകലാശാലകൾ ലോകത്തെ മികച്ച 200 എണ്ണത്തിൽ ഉൾപ്പെട്ടു. 2025-ൽ വിദേശ ഉംറ തീർഥാടകരുടെ എണ്ണം റെക്കോർഡ് നേട്ടമായ 1.8 കോടി കടന്നു.
സൗദി യുവാക്കളുടെ കഴിവുകൾ ആഗോളതലത്തിൽ മത്സരിക്കത്തക്ക രീതിയിൽ വികസിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വഴി പ്രാദേശിക നിക്ഷേപങ്ങൾ വർധിപ്പിക്കും. നിലവിൽ ഇതിന്റെ ആസ്തി 3.4 ട്രില്യൺ റിയാൽ പിന്നിട്ടു. 2030-ഓടെ 15 കോടി സഞ്ചാരികളെ എത്തിക്കുക എന്നതാണ് പുതിയ ലക്ഷ്യം. അൽ ഉല, ദിരിയ, റെഡ് സീ പ്രോജക്ട് തുടങ്ങിയവ ഇതിൽ പ്രധാന പങ്കുവഹിക്കും. ഇ ഗവേണൻസ് സൂചികയിൽ ലോകത്ത് ആറാം സ്ഥാനത്തുള്ള സൗദി, സൈബർ സുരക്ഷയിൽ ഒന്നാം സ്ഥാനത്താണ്.
Adjust Story Font
16

