സൗദി സന്ദർശക വിസ: പ്രവാസികൾക്ക് ആശ്വാസം, സിംഗിൾ എൻട്രി വിസകൾ പുതുക്കി ലഭിച്ചു തുടങ്ങി
മൂന്ന് മാസം രാജ്യത്ത് പൂർത്തിയാക്കിയവർക്കാണ് മൂന്ന് മാസത്തേക്ക് കൂടി കാലവധി ദീർഘിപ്പിച്ച് ലഭിച്ചത്

റിയാദ്: സൗദിയിലേക്കുള്ള സിംഗിൾ എൻട്രി സന്ദർശക വിസകൾ പ്രവാസികൾക്ക് പുതുക്കി ലഭിച്ചു തുടങ്ങി. മൂന്ന് മാസം രാജ്യത്ത് പൂർത്തിയാക്കിയവർക്കാണ് മൂന്ന് മാസത്തേക്ക് കൂടി കാലവധി ദീർഘിപ്പിച്ച് ലഭിച്ചത്. വിസയിൽ പരമാവധി ഒൻപത് മാസം വരെയാണ് തുടരാനാവുക. പ്രവാസികളുടെ ആശങ്കക്ക് അവസാനമിട്ടാണ് ഇന്ന് മുതൽ സിംഗിൾ എൻട്രി വിസകൾ റിന്യൂ ചെയ്ത് ലഭിച്ചത്. എന്നാൽ ഹജ്ജിന്റെ സമയമാകുമ്പോൾ റിന്യൂവൽ സാധ്യമാകാനിടയില്ല.
ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും സൗദിയിലെ വിസ കേന്ദ്രങ്ങൾ നൽകുന്ന വിവരം ഇതാണ്. മൾട്ടിപ്പ്ൾ എൻട്രി വിസയിൽ ഉള്ളവർക്കും റിന്യൂവൽ തീരും വരെ സൗദിയിൽ തുടരാം. സൗദിയിലേക്കുള്ള മൾട്ടിപ്പ്ൾ എൻട്രി സന്ദർശക വിസയിൽ നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജോലിക്കുൾപ്പെടെ വിസ ദുരുപയോഗം ചെയ്തതാണ് ഇതിന് കാരണമെന്നാണ് സൂചന. മക്കയിൽ നിന്നുൾപ്പെടെ പിടിയിലായവരിൽ ഉംറ വിസകളിലും സന്ദർശക വിസകളിലും ജോലി ചെയ്തവരുണ്ടായിരുന്നു. ഇതോടെ ഇന്ത്യയടക്കം 14 രാജ്യക്കാർക്ക് നിലവിൽ സിംഗിൾ എൻട്രി വിസകളാണ് ലഭിക്കുന്നത്. അതത് രാജ്യങ്ങളിലെ സൗദി കോൺസുലേറ്റോ എംബസിയോ ആണ് സിംഗ്ൾ, മൾട്ടിപ്പ്ൾ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഒരു വർഷം ലഭിച്ചിരുന്ന ബിസിനസ് വിസകൾക്കും നിലവിൽ ഈ 14 രാജ്യക്കാർക്കും നിയന്ത്രണം തുടരുന്നുണ്ട്.
Adjust Story Font
16

