ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ മതേതര ശക്തികൾ ഒന്നിക്കണം: സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാഷണൽ കൗൺസിൽ

റിയാദ്: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ ആശയപരമായും പ്രായോഗികമായും ശക്തമായ പ്രതിരോധം തീർത്ത സമൂഹങ്ങളിൽ പോലും വിദ്വേഷത്തിന്റെയും നശീകരണത്തിന്റെയും ശക്തികൾ സ്വാധീനം ഉറപ്പിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സംവിധാനങ്ങളും സ്ഥാപനങ്ങളും ഭരണകർത്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് നിലകൊള്ളുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ കൗൺസിൽ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
പൗരന്മാരുടെ മൗലികാവകാശമായ വോട്ടവകാശത്തെയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും പിൻവാതിലിലൂടെ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണ്. ഇത്തരം നീക്കങ്ങൾ ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നുവെന്നും, രാജ്യത്തിന്റെ ആത്മാവായ മതേതരത്വവും ജനാധിപത്യവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരും ഭിന്നതകൾ മറന്ന് ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വർഗീയ ശക്തികളെ പ്രതിരോധിക്കാൻ മതേതര വിശ്വാസികൾക്കിടയിലുള്ള വിശാലമായ ഐക്യവും സഹകരണവും ശക്തിപ്പെടുത്തേണ്ടതിനായി എല്ലാവരും കൈകോർക്കണമെന്നും നാഷണൽ കൗൺസിൽ ആഹ്വാനം ചെയ്തു.
റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ദേശീയ കൗൺസിൽ യോഗം പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ സയ്യിദ് സുല്ലമി ഉദ്ഘാടനം ചെയ്തു. സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സെക്രട്ടറി ഷാജഹാൻ ചളവറ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഹസ്കർ ഒതായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജരീർ വേങ്ങര നാഷണൽ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടും, സിറാജ് തയ്യിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ഏരിയ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ ബന്ധപ്പെട്ട ഭാരവാഹികൾ സമർപ്പിച്ചു. ഫാറൂഖ് സ്വലാഹി, ഇക്ബാൽ സുല്ലമി, മുനീർ ഹാദി എന്നിവർ സംസാരിച്ചു. ജമാൽ പി കെ നന്ദി രേഖപ്പെടുത്തി.
Adjust Story Font
16

