ജിഡിപി വിഹിതം 23 ശതമാനത്തിലേക്ക്; സൗദിയുടെ സാമ്പത്തിക വളർച്ചയിൽ കരുത്തായി ചെറുകിട-ഇടത്തരം സംരംഭങ്ങൾ
വിഷൻ 2030ന്റ ഇടക്കാല ലക്ഷ്യങ്ങളും മറികടന്നു

ജിദ്ദ: സൗദിയുടെ സാമ്പത്തിക വികസനത്തിൽ ചെറുകിട ഇടത്തരം സംരംഭങ്ങൾ നിർണായക ശക്തിയായി മാറുന്നു. സൗദി വിഷൻ 2030ന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, 2024ൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഈ മേഖലയുടെ വിഹിതം 22.9 ശതമാനമായി ഉയർന്നു. നിശ്ചയിച്ചിരുന്ന ഇടക്കാല ലക്ഷ്യങ്ങളെക്കാൾ മികച്ച നേട്ടമാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ ചെറുകിട ബിസിനസുകൾ വഹിക്കുന്ന പങ്ക് വർധിച്ചുവരുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വളർച്ചയ്ക്ക് പിന്നിൽ സർക്കാർ നടപ്പിലാക്കിയ ശക്തമായ സാമ്പത്തിക സഹായ പദ്ധതികളാണുള്ളത്.
സംരംഭകർക്ക് ഉറപ്പായ വായ്പകൾ നൽകുന്ന കഫാല പ്രോഗ്രാം വഴി ഇതുവരെ 130.6 ബില്യൺ റിയാലാണ് വിതരണം ചെയ്തത്. കൂടാതെ, ബിസിനസ് വിപുലീകരണത്തിനായി ഫ്രാഞ്ചൈസി മാതൃക സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. 2025ൽ ഫ്രാഞ്ചൈസി രജിസ്‌ട്രേഷനുകളിൽ 13 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇത്തരം സംവിധാനങ്ങൾ ചെറുകിട സ്ഥാപനങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാനും വിപണിയിൽ നിലയുറപ്പിക്കാനും സഹായകമാകുന്നുണ്ട്. മനിലവിൽ സൗദിയിൽ ഏകദേശം 1.7 ദശലക്ഷം ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇവയിലൂടെ 8.88 ദശലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 39ലധികം ചെറുകിട കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതും ഈ മേഖലയുടെ പക്വത തെളിയിക്കുന്നു.
Adjust Story Font
16

