ജിസാനിൽ മയക്കുമരുന്ന് കടത്ത് ശ്രമം; ഒന്നര ലക്ഷത്തിലേറെ നിരോധിത ഗുളികകൾ പിടികൂടി
അൽദായർ സെക്ടറിൽ അതിർത്തി സുരക്ഷാ സേന നടത്തിയ ലാന്റ് പട്രോളിങ്ങിനിടയിലാണ് പിടികൂടിയത്

റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ വൻ മയക്കുമരുന്ന് വേട്ട. അൽദായർ സെക്ടറിൽ അതിർത്തി സുരക്ഷാ സേന നടത്തിയ ലാന്റ് പട്രോളിങ്ങിനിടയിലാണ് മെഡിക്കൽ സർക്കുലേഷൻ നിയന്ത്രണങ്ങളുള്ള ലക്ഷക്കണക്കിന് നിരോധിത ഗുളികകൾ പിടികൂടിയത്. അതിർത്തി പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ കർശനമായ സുരക്ഷാ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ഇടയിലായിരുന്നു ഈ ഓപ്പറേഷൻ. കടത്തിക്കൊണ്ടുവന്ന 1,52,300-ലധികം ഗുളികകൾ അവയുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അതിർത്തുരക്ഷാ സേനയുടെ ഫീൽഡ് ടീമുകൾ വിജയകരമായി പിടിച്ചെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത നിരോധിത ഗുളികകളുമായി ബന്ധപ്പെട്ട പ്രാഥമിക നിയന്ത്രണ നടപടികൾ പൂർത്തിയാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്സ് സ്ഥിരീകരിച്ചു. തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി ഇവ ബന്ധപ്പെട്ട യോഗ്യതയുള്ള അധികാരികൾക്ക് കൈമാറും. മയക്കുമരുന്ന് കടത്തോ വിതരണവുമായി ബന്ധപ്പെട്ടോ ഉള്ള എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അത് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ഡയറക്ടറേറ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും അവർക്ക് യാതൊരുവിധ നിയമബാധ്യതകളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

