റിയാദിൽ ഓഫീസ് കെട്ടിടങ്ങളിൽ ഭൂരിഭാഗവും വേഗത്തിൽ നിറയുന്നതായി കണക്കുകൾ
കർശന നിയന്ത്രണം കൊണ്ടു വന്നതോടെ താമസ കെട്ടിട വാടക വർധന നിലച്ചിട്ടുണ്ട്

റിയാദ്: സൗദിയിലെ റിയാദിൽ ഓഫീസ് കെട്ടിടങ്ങളിൽ ഭൂരിഭാഗവും വേഗത്തിൽ നിറയുന്നതായി കണക്കുകൾ. ഉന്നത നിലവാരമുള്ള ഓഫീസ് കെട്ടിടങ്ങൾ ഏതാനും എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് സർവേ വ്യക്തമാക്കുന്നു. കൂടുതൽ കമ്പനികൾ സൗദിയിലേക്ക് എത്തിയതാണ് കാരണം. ഇതേസമയം കർശന നിയന്ത്രണം കൊണ്ടു വന്നതോടെ താമസ കെട്ടിട വാടക വർധന നിലച്ചിട്ടുണ്ട്.
ഗ്ലോബൽ കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് സർവീസസ് എന്ന സ്വകാര്യ കമ്പനിയുടേയാണ് സർവേ റിപ്പോർട്ട്. ഇതു പ്രകാരം, റിയാദിൽ വൻ ഡിമാന്റാണ് ഓഫീസ് കെട്ടിടങ്ങൾക്കുള്ളത്. കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രികിലെ എ ഗ്രേഡ് നിലവാരത്തിലുള്ള കെട്ടിടങ്ങൾ ഭൂരിഭാഗവും വിറ്റുപോയിട്ടുണ്ട്. ഇതോടെ തൊട്ടു താഴെയുള്ള കാറ്റഗറികളിലെ കെട്ടിടങ്ങളിലും ഡിമാന്റ് പ്രകടമാണ്.
റിയാദ് വിമാനത്താവളം മുതൽ മുറബ്ബ വരെ നീളുന്ന പ്രദേശങ്ങളിൽ കെട്ടിട വാടകയിലും ഇത് പ്രകടമായിരുന്നു. അഞ്ച് വർഷത്തേക്ക് റിയാദിൽ താമസ, ഓഫീസ് കെട്ടിടങ്ങളിലെല്ലാം വാടക നിരക്ക് വർധന ഭരണകൂടം വിലക്കിയിട്ടുണ്ട്. പുതുതായി വരുന്ന കെട്ടിടങ്ങൾ മികച്ച നിരക്കിലാണ് നൽകുന്നത്. അതേ സമയം, താമസ കെട്ടിടങ്ങളുടെ നിരക്ക് വർധന നിലച്ചതായും വിപണിയിൽ സന്തുലനം വരുന്നതായും ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനകം റിയാദിൽ എഴുപതിനായിരം പുതിയ താമസ കെട്ടിട യൂണിറ്റുകൾ വരും. ഇതോടെ നിരക്കുകളിൽ നേരിയ കുറവ് വരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Adjust Story Font
16

