'ഇഹത്തിലും പരത്തിലും അല്ലാഹു ഉമർ ഇബ്‌നുൽ ഖത്താബിന്റെ സംരക്ഷകൻ'; മദീനയിലെ അൽ മഹ്ദിൽ ഖലീഫ ഉമറിന്റെ പേരെഴുതിയ അപൂർവ ശിലാ ലിഖിതം
കണ്ടെത്തലുമായി സൗദി ഹെറിറ്റേജ് കമ്മീഷൻ

മദീന: രണ്ടാം ഖലീഫയും പ്രവാചകൻ മുഹമ്മദ് നബിയുടെ അനുചരരിൽ പ്രധാനിയുമായ ഉമർ ഇബ്‌നുൽ ഖത്താബിന്റെ പേരെഴുതിയ അപൂർവ ശിലാ ലിഖിതം കണ്ടെത്തി സൗദി ഹെറിറ്റേജ് കമ്മീഷൻ. മദീന പ്രവിശ്യയിലെ അൽ മഹ്ദ് ഗവർണറേറ്റിലാണ് കണ്ടെത്തൽ. ആദ്യകാല ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാന പുരാവസ്തു തെളിവുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണിത്.
'ഇഹത്തിലും പരത്തിലും അല്ലാഹു ഉമർ ഇബ്‌നുൽ ഖത്താബിന്റെ സംരക്ഷകനാണ്, അല്ലാഹുവല്ലാതെ ആരാധ്യനില്ല' എന്ന വാചകമാണ് കല്ലിൽ കൊത്തിയിരിക്കുന്നത്. ഇസ്‌ലാമിന്റെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഏറ്റവും പഴയ അറബി ലിപികളിൽ ഒന്നായ ഹിജാസി ലിപിയിലാണ് ഇത് എഴുതിയിരിക്കുന്നത്.
മദീന പ്രവിശ്യയിൽ കണ്ടെത്തിയത് 1,774 പുരാവസ്തുക്കൾ
മദീന പ്രവിശ്യയിലെ അൽ മഹ്ദ് ഗവർണറേറ്റിൽ നടന്ന ഗവേഷണത്തിൽ കണ്ടെത്തിയത് 1,774 പുരാവസ്തുക്കൾ. സൗദി ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന സർവേ പ്രവർത്തനത്തിന്റെ രണ്ടാം സീസണിലാണ് കണ്ടെത്തൽ. പുതുതായി തിരിച്ചറിഞ്ഞ സ്ഥലങ്ങൾ, പുരാതന ലിഖിതങ്ങൾ, റോക്ക് ആർട്ട് പാനലുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. അൽ സുവൈരിഖിയ, അൽ മുവൈഹിയ, ഹാദാ എന്നീ മൂന്ന് മേഖലകളിൽ നടത്തിയ സർവേയിൽ 156 പുതിയ പുരാവസ്തു സ്ഥലങ്ങൾ രേഖപ്പെടുത്തി. 461 ഇസ്‌ലാമിക ലിഖിതങ്ങൾ, 34 തമൂദിക് ലിഖിതങ്ങൾ, 1,259 റോക്ക് ആർട്ട് പാനലുകൾ, 11 ശിലാ ഘടനകൾ, മൂന്ന് ചരിത്ര കൊട്ടാരങ്ങൾ, രണ്ട് പുരാതന കാരവൻ റൂട്ടുകൾ, നാല് കിണറുകൾ എന്നിവയും കണ്ടെത്തി.
രണ്ടാം ഖലീഫയായ ഉമർ ഇബ്‌നുൽ ഖത്താബിന്റെ പേരുള്ള ശിലാ ലിഖിതങ്ങളും പാറകളിൽ കൊത്തിയെടുത്ത അറബി കവിതകളും ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളാണ്. സൗദി വിഷൻ 2030 പ്രകാരം രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനായി രാജ്യത്തുടനീളം പുരാവസ്തു സർവേ, ഡോക്യുമെന്റേഷൻ പരിപാടികൾ തുടരുമെന്ന് ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.
Adjust Story Font
16

