മേഖലയിലെ സംഘർഷം; ഫ്രഞ്ച് പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി സൗദി കിരീടാവകാശി
സൗദിക്ക് നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ ഫ്രഞ്ച് പ്രസിഡന്റ് ശക്തമായി അപലപിച്ചു

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോൺ സംഭാഷണം നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. സൗദി അറേബ്യയ്ക്ക് നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ ഫ്രഞ്ച് പ്രസിഡന്റ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഫ്രാൻസിന്റെ പിന്തുണയുണ്ടാകുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ന് സൗദിയുടെ വിവിധയിടങ്ങളിൽ ഡ്രോൺ മിസൈൽ ആക്രമണങ്ങളുണ്ടായി. കിഴക്കൻ പ്രവിശ്യയിലേക്ക് 15 സ്ഫോടക ഡ്രോണുകളും വടക്കൻ അതിർത്തി പ്രവിശ്യയിലേക്ക് മൂന്ന് സ്ഫോടക ഡ്രോണുകളും പതിച്ചു. ആക്രമണങ്ങളെ സൗദി സൈന്യം പ്രതിരോധിച്ചു. ജോർദാനുമായി അതിരു പങ്കിടുന്ന പ്രദേശമാണ് വടക്കൻ അതിർത്തി പ്രവിശ്യ. കൂടാതെ ഇന്നും റിയാദിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലാക്രമണങ്ങളുണ്ടായി. ഒന്ന് പ്രതിരോധിച്ചപ്പോൾ മറ്റൊന്ന് ഒഴിഞ്ഞ പ്രദേശത്ത് പതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുഴുവൻ ആക്രമണങ്ങളും ഇന്ന് പുലർച്ചെയാണ് ഉണ്ടായിരിക്കുന്നത്.
Adjust Story Font
16

