ഫലസ്തീന് 9 കോടി ഡോളർ ധനസഹായവുമായി സൗദി
ജോർദാനിലെ സൗദി അംബാസഡർ ഫലസ്തീൻ ഗവൺമെന്റിന് തുക കൈമാറി

റിയാദ്:നിലവിൽ തുടരുന്ന സഹായങ്ങൾക്ക് പുറമെ ഫലസ്തീന് 9 കോടി ഡോളർ ധനസഹായം നൽകി സൗദി അറേബ്യ. ഫലസ്തീൻ ജനതയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായാണ് സഹായം. ജോർദാനിലെ സൗദി എംബസിയിൽ വെച്ച് അംബാസഡർ പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ ഇന്നലെ ഫലസ്തീൻ ഗവൺമെന്റിലെ പ്ലാനിങ് ആന്റ് അന്താരാഷ്ട്ര സഹകരണ മന്ത്രിയും ആക്ടിങ് ധനമന്ത്രിയുമായ ഡോ. ഇസ്തിഫാൻ സലാമയ്ക്ക് ഈ തുക ഔദ്യോഗികമായി കൈമാറി.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശങ്ങൾക്ക് പിന്തുണ തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഫ്രാൻസുമായി ചേർന്ന് ന്യൂയോർക്കിൽ നടന്ന ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിലും ദ്വി-രാഷ്ട്ര പരിഹാരത്തിനായുള്ള സൗദിയുടെ ശ്രമങ്ങൾക്ക് വിജയകരമായ ഫലങ്ങൾ ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീൻ മന്ത്രി ഡോ. ഇസ്തിഫാൻ സലാമ സൗദി അറേബ്യയുടെ തുടർച്ചയായ സാമ്പത്തിക-രാഷ്ട്രീയ പിന്തുണയെ അഭിനന്ദിച്ചു. ഇസ്രായേലിന്റെ ഏറ്റവും പുതിയ നയങ്ങളുടെ പശ്ചാത്തലത്തിൽ ഫലസ്തീൻ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ ഈ സഹായം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ തളർന്ന സാമ്പത്തിക രംഗത്തെ സഹായിക്കുകയാണ് ലക്ഷ്യം. ഗസ്സയിലേക്കും സൗദിയുടെ സഹായം തുടരുകയാണ്.
Adjust Story Font
16

