'ആഗോള സുരക്ഷക്ക് ഏക വഴി ആണവായുധ വിമുക്ത ലോകം'; സൗദി അറേബ്യ
ആണവായുധ വ്യാപന നിരോധന കരാറിന്റെ അവലോകന സമ്മേളനത്തിലാണ് സൗദി തങ്ങളുടെ നിലപാട് അറിയിച്ചത്

റിയാദ്: ആണവായുധങ്ങൾ പൂർണമായും നിർമാർജനം ചെയ്യുന്നത് മാത്രമാണ് മേഖലയുടെയും ലോകത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള ഏക വഴിയെന്ന് സൗദി അറേബ്യ. ആണവായുധ വ്യാപന നിരോധന കരാറിന്റെ അവലോകന സമ്മേളനത്തിൽ സംസാരിക്കവെയാണ് സൗദിയുടെ യുഎൻ പ്രതിനിധി അബ്ദുൽ അസീസ് അൽ വാസിൽ നിലപാട് അറിയിച്ചത്.
മിഡിൽ ഈസ്റ്റ് മേഖലയെ ആണവായുധ വിമുക്തമാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് സൗദി ചൂണ്ടിക്കാട്ടി. ഇസ്രായേൽ ഈ കരാറിൽ ചേരാൻ വിസമ്മതിക്കുന്നത് മേഖലയെ ആണവായുധ വിമുക്തമാക്കുന്നതിന് പ്രധാന തടസ്സമാണെന്നും സൗദി കുറ്റപ്പെടുത്തി.
ഇറാന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കായിട്ടാണെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി പൂർണമായി സഹകരിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനും പ്രാദേശിക സുരക്ഷ മാനിക്കാനും ഇറാൻ തയ്യാറാകണമെന്നും സൗദി വ്യക്തമാക്കി. രാജ്യങ്ങൾക്ക് ഊർജ ആവശ്യങ്ങൾക്കായി ആണവോർജ സമാധാനപരമായി ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും അതിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും സൗദി ഊന്നിപ്പറഞ്ഞു.
Adjust Story Font
16

