മൂന്നാമത് ഉംറ-സിയാറ ഫോറത്തിന് മദീനയിൽ തുടക്കം
തീർഥാടകർക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കുന്നതാണ് പരിപാടി

മദീന: മൂന്നാമത് ഉംറ-സിയാറ ഫോറത്തിന് മദീനയിൽ തുടക്കമായി. മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തി തീർഥാടകരുടെ അനുഭവം കൂടുതൽ സുഗമമാക്കുക എന്നതാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം. വിഷൻ 2030ന്റെ ഭാഗമായി നിക്ഷേപകരെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്ന് സേവനരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇത്തരം വേദികൾ സഹായിക്കുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു.
തീർഥാടന രംഗത്ത് രാജ്യം കൈവരിച്ച വമ്പിച്ച നേട്ടങ്ങൾ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ചടങ്ങിൽ വിശദീകരിച്ചു. 2022ൽ നിന്നും 2025ലേക്ക് എത്തുമ്പോൾ അന്താരാഷ്ട്ര ഉംറ തീർഥാടകരുടെ എണ്ണത്തിൽ 214 ശതമാനത്തിന്റെ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഉംറക്കാരുടെ എണ്ണം 1.8 കോടി കടന്നതായും അദ്ദേഹം വ്യക്തമാക്കി. നുസുക് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 5.1 കോടിയായി വർധിച്ചതും സന്ദർശകരുടെ സംതൃപ്തി 94 ശതമാനത്തിൽ എത്തിയതും അഭിമാനകരമായ നേട്ടമാണ്. മദീനയിലെ ചരിത്രപ്രധാനമായ 87 ഇടങ്ങൾ വികസിപ്പിച്ചതായും റൗദ ശരീഫിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കിയതായും മന്ത്രി അറിയിച്ചു. ചടങ്ങിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
Adjust Story Font
16

