സൗദിയിൽ ഇരുപത് മണിക്കൂർ നയം പ്രാബല്യത്തിലായി
ചെക്കിൻ ചെയ്യാൻ ഉപഭോക്താവ് വൈകിയാലും ഇരുപത് മണിക്കൂറിനുള്ളിൽ ചെക്ക്ഔട്ട് ചെയ്തിരിക്കണം

റിയാദ്: ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിൽ ഇരുപത് മണിക്കൂർ നയം പ്രാബല്യത്തിലാക്കി സൗദി അറേബ്യ. ഇനി മുതൽ ചെക്കിൻ ചെയ്യാൻ ഉപഭോക്താവ് വൈകിയാലും 20 മണിക്കൂറിനുള്ളിൽ ചെക്ക്ഔട്ട് ചെയ്തിരിക്കണം. ആഗോള ഹോസ്പിറ്റാലിറ്റി സ്റ്റാൻഡേർഡുകൾ പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നയം.
സൗദി ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ഇത് പ്രകാരം താമസക്കാരന് പരമാവധി മുറി ഉപയോഗിക്കാൻ കഴിയുക 20 മണിക്കൂർ ആയിരിക്കും. ആഗോള ഹോസ്പിറ്റാലിറ്റി സ്റ്റാൻഡേർഡുകൾ പാലിക്കുക, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് മുറി ഒരുക്കാൻ മതിയായ സമയം നൽകുക തുടങ്ങിയവയുടെ ഭാഗമാണ് തീരുമാനം. ചെക്കിൻ,ചെക്ക്ഔട്ട് സമയം സ്ഥാപനങ്ങളായിരിക്കും നിശ്ചയിക്കുക. ഇത് ബുക്കിങ് രേഖയിൽ വ്യക്തമാക്കിയിരിക്കണം. താമസിക്കുന്ന റൂം, സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ ഉപഭോക്താവിന് മനസ്സിലാകുന്ന വിധത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

