യുഡിഎഫ് വിജയം: വർഗീയതക്കും വിഭാഗീയതക്കും എതിരായുള്ള വിധിയെഴുത്തെന്ന് പ്രവാസി വെല്‍ഫയര്‍
ഇത് വരെ കേരളം അകറ്റി നിർത്തിയ ഫാസിസത്തിന് മൂന്ന് സീറ്റുകളിൽ ജയിക്കാൻ കഴിഞ്ഞതിൽ യോഗം ആശങ്ക രേഖപ്പെടുത്തി

ദമ്മാം: വർഗീയയതയും വിഭാഗീയതയും മുൻനിർത്തി മൂന്നാം വട്ടം അധികാരത്തിൽ കയറിപ്പറ്റാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമത്തെ സമ്മതിദാനം കൊണ്ട് തോൽപിച്ച കേരള ജനതക്ക് പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു. റീജയണൽ കമ്മിറ്റി പ്രസിഡൻ്റ് ഖലീലുറഹ്മാൻ അന്നടക്ക അധ്യക്ഷത വഹിച്ചു. ഇടത്പക്ഷം ക്ഷയിക്കരുതെന്ന് ആഗ്രഹിക്കുന്നവരെ പോലും വെറുപ്പിക്കുന്ന ധാർഷ്ട്യവും, ആഭ്യന്തര വകുപ്പ് ഫാസിസത്തിന് അടിയറ വെക്കുന്ന നയവുമായിരുന്നു സർക്കാറിൻ്റേത്. ഇത് വരെ കേരളം അകറ്റി നിർത്തിയ ഫാസിസത്തിന് മൂന്ന് സീറ്റുകളിൽ ജയിക്കാൻ കഴിഞ്ഞതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
ഭരണപക്ഷം വിതച്ചത് ഫാസിസ്റ്റുകൾ കൊയ്തു എന്നതാണ് യഥാർഥത്തിൽ സംഭവിച്ചത്. കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷത്തിന്റെ ഭരണം ഏറെ ജനവിരുദ്ധമായിരുന്നു. വിഭാഗീയതക്കും വിദ്വേഷ പ്രചരണത്തിനും നേതൃത്വം കൊടുത്തവരെ പിന്തുണച്ച എൽഡിഎഫ് ഗവൺമെന്റിന്റെ ഇരട്ടത്താപ്പനെതിരെ കേരള ജനതയുടെ മറുപടിയായിരുന്നു നിയമസഭ തിരഞ്ഞെടുപ്പ് വിധിയെന്ന് യോഗം വിലയിരുത്തി. സൗഹാർദ്ദപരവും നീതിയുക്തവുമായ ഒരു ഭരണം കാഴ്ചവയ്ക്കാൻ യുഡിഎഫ് ഗവൺമെൻ്റിന് കഴിയട്ടെ എന്ന് പ്രവാസി വെൽഫെയർ അൽകോബാർ റീജണൽ കമ്മിറ്റി ആശംസിച്ചു. ഓരോ ജില്ലകളുടെയും മണ്ഡലങ്ങളുടെ അവലോകനത്തിൽ സിറാജ് തലശ്ശേരി, ഷെജീർ തൂണേരി, റഷീദ് ഉമർ, അഷ്റഫ് പി.ടി, സിറാജുദ്ധീൻ അബ്ദുള്ള, അൻവർ സലിം, നിസാർ തിരൂർക്കാട്, ഹാരിസ് ഇസ്മായിൽ, ഹിഷാം എസ്.ടി, മുഹമ്മദ് ഹാരിസ്, ഇല്യാസ് അഹമ്മദ്, ത്വാഹ, ടി.എം അനീസ് എന്നിവർ പങ്കെടുത്തു. ഫൗസിയ അനീസ് സ്വാഗതവും ആരിഫലി സമാപനവും നടത്തി.
Adjust Story Font
16

