രാത്രി തണുക്കും, മഴയും വരും; സൗദിയിൽ 'വസം' സീസൺ ആരംഭിച്ചു
മിതമായ കാലാവസ്ഥയും മഴമേഘങ്ങളാൽ നിറഞ്ഞ ആകാശവുമാണ് ഈ സമയത്തെ പ്രത്യേകത

റിയാദ്: സൗദി അറേബ്യയിൽ 'വസം' സീസൺ ഔദ്യോഗികമായി ആരംഭിച്ചു. വേനലിൽ നിന്ന് തണുപ്പിലേക്ക് കടക്കുന്ന ഈ സീസൺ രാജ്യത്തെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. 52 ദിവസമാണ് സീസണിന്റെ കാലയളവ്. ഈ സമയത്ത് രാജ്യത്ത് താപനില കുറയുകയും മഴയ്ക്കുള്ള സാധ്യത കൂടുകയും ചെയ്യും. അൽ അവ, അസ്സമാക്, അൽ ഗഫ്ർ, അൽ സബാന എന്നീ നാല് ഘട്ടങ്ങൾ ഈ സീസണിൽ ഉൾപ്പെടുന്നു. മിതമായ കാലാവസ്ഥയും മഴമേഘങ്ങളാൽ നിറഞ്ഞ ആകാശവുമാണ് ഈ സമയത്തെ പ്രധാന പ്രത്യേകത.
അറേബ്യൻ ഉപദ്വീപിലൂടെയുള്ള ദേശാടന പക്ഷികളുടെ സഞ്ചാരം, സിദ്ർ തേൻ വിളവെടുപ്പ് എന്നിവ ഇതിൽ പ്രധാനമാണെന്ന് അസീർ മേഖലയിലെ കാർഷിക ഗവേഷകനായ ഡോ. അബ്ദുല്ല അൽ മൂസ പറയുന്നു. 'ഭൂമിയെ അടയാളപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു' എന്നതിനാലാണ് ഈ സീസണിന് 'വസം' എന്ന് പേര് വന്നത്. അതായത്, ഭൂമിയിൽ സസ്യങ്ങൾ വളർന്ന് പച്ചപ്പ് നിറയ്ക്കുന്ന കാലമാണിത്.
സീസണിൽ പകൽ സമയത്ത് മിതമായ കാലാവസ്ഥയും വൈകുന്നേരങ്ങളിൽ തണുപ്പും അനുഭവപ്പെടും. ഇത് കാർഷിക പ്രവർത്തനങ്ങൾക്കും മരുഭൂ യാത്രകൾക്കും ഏറ്റവും അനുയോജ്യമായ സമയമാണ്. രാത്രിയിൽ തണുപ്പ് കൂടുന്നത് കാരണം ഈ കാലയളവിൽ കാലാവസ്ഥാ മാറ്റത്തെ തുടർന്നുള്ള ആരോഗ്യ പ്രയാസങ്ങൾ കൂടാൻ സാധ്യതയുണ്ടെന്നും ഡോക്ടർ അൽ മൂസ കൂട്ടിച്ചേർത്തു.
Adjust Story Font
16

