സൗദിയിൽ പൊതു ഇടങ്ങളിലും, ബിസിനസ്, തൊഴില്‍ മേഖലകളിലും വനിതകളുടെ നേതൃപരമായ പങ്കാളിത്തം വര്‍ധിച്ചു
ഉയര്‍ന്ന മാനേജ്മെന്‍റ് തസ്തികകളില്‍ വനിത പ്രാതിനിധ്യം 44 ശതമാനമായി ഉയര്‍ന്നു

റിയാദ്: സൗദിയില്‍ പൊതു ഇടങ്ങളിലും, ബിസിനസ്, തൊഴില്‍ മേഖലകളിലും വനിതകളുടെ നേതൃപരമായ പങ്കാളിത്തം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇടത്തരം, ഉയര്‍ന്ന മാനേജ്മെന്‍റ് തസ്തികകളില്‍ വനിത പ്രാതിനിധ്യം നാല്‍പ്പത്തിനാല് ശതമാനമായി ഉയര്‍ന്നു. ദേശീയ വനിതാ ഒബ്സർവേറ്ററി അതോറിറ്റിയുടേതാണ് പുതിയ റിപ്പോര്‍ട്ട്.
വിഷന്‍ 2030 പദ്ധതികള്‍ക്ക് തുടക്കമിട്ടത് മുതല്‍ രാജ്യത്ത് വനിത മുന്നേറ്റത്തില്‍ ഗുണപരമായ മാറ്റം പ്രകടമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2025 രാജ്യത്തെ സ്ത്രീ ശാക്തീകരണ രംഗത്തെ ഒരു നിർണായക ഘട്ടമായി അടയാളപ്പെടുത്തുമെന്ന് ദേശീയ വനിതാ ഒബ്സർവേറ്ററി ഡയറക്ടർ ഡോ. സന മൊഹ്‌സെൻ അൽ-ഒതൈബി പറഞ്ഞു. സാമ്പത്തിക, സാമൂഹിക, വികസന മേഖലകളിലുടനീളം പുരോഗതിയും, പ്രകടമായ സ്വാധീനവും വനിതകള്‍ പ്രകടമാക്കിയ വര്‍ഷമാണ് പിന്നിട്ടതെന്നും അവര്‍ കൂട്ടിചേര്‍ത്തു. വനിതകളുടെ തൊഴിൽ വിപണി പങ്കാളിത്തം 34.2% ആയി ഉയർന്നു, ഒപ്പം 15 വയസ്സിനും അതിനുമുകളിലും പ്രായമുള്ള സൗദി വനിതകളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് 36.3% ആയി ഉയര്‍ന്നതായും പുതിയ അവലോകന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംരംഭകത്വ മേഖലയിൽ, വനിതകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ 774,123 ആയി ഉയര്‍ന്നു. രാജ്യത്തെ മൊത്തം സ്ഥാപനങ്ങളുടെ 43.8% വരുമിത്. 2024 ലും 2025 ലും സൗദി സ്ത്രീകൾ അന്താരാഷ്ട്ര പേറ്റന്റുകൾ നേടുന്നതിലും നവീകരണ മേഖലയിലുമായി സജീവമായി. തമ്ഹീർ, വുസൂൽ, ഖുറഅ എന്നിവയുൾപ്പെടെയുള്ള സർക്കാർ പരിപാടികൾ പരിശീലനം, തൊഴിൽ സ്ഥിരത, തൊഴിലും-ജീവിത ചുറ്റുപാടുകളും എന്നിവ വനിത ശാകീതീകരണത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു.
Adjust Story Font
16

