യുഎഇയിൽ ഇറാൻറെ തുടർച്ചയായ ഡ്രോൺ ആക്രമണം; അബൂദബിയിലും ഫുജൈറയിലും അവശിഷ്ടങ്ങൾ പതിച്ചു
അബൂദബി മുസഫയിൽ ഘാന സ്വദേശിക്ക് പരിക്ക്

ദുബൈ: യുഎഇയിൽ ഇന്നും ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. അബൂദബിയിൽ ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് ഒരു ഘാന സ്വദേശിക്ക് പരിക്കേറ്റു. മുസഫയിലെ ICAD സിറ്റിയിലുള്ള റനീൻ സിസ്റ്റംസ് എന്ന കമ്പനിക്ക് മുകളിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചത്. ഇയാൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫുജൈറയിലെ പ്രമുഖ ടെലികോം കമ്പനിയായ 'ഡു' (Du) വിന്റെ കെട്ടിടത്തിന് നേരെയും ഇറാൻ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.
മാർച്ച് 30-ന് രാത്രി ഷാർജയിലെ സുരയ്യ ടെലികോം കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെയും സമാനമായ രീതിയിൽ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ഇന്നലെ അബൂദബിയിലെ ബുറൂജ് പെട്രോകെമിക്കൽ ഫാക്ടറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തമുണ്ടായി. ഇതേത്തുടർന്ന് ഫാക്ടറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമാക്കി ഇന്നലെ നടന്ന ആക്രമണത്തിൽ മൂന്ന് പാക് സ്വദേശികൾക്കും ഒരു നേപ്പാൾ സ്വദേശിക്കും പരിക്കേറ്റിരുന്നു. ഇതിൽ നേപ്പാൾ സ്വദേശിയുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു
Adjust Story Font
16

