പാർക്കിങ്ങിലും പൊലീസ് കണ്ണ്!; ദുബൈയിൽ നിയമനടപടി നേരിടുന്ന വാഹനങ്ങളെ പാർക്കിങ്ങിൽ വെച്ച് പിടികൂടും
ദുബൈ പൊലീസും പാർക്കിനും ധാരണയായി

ദുബൈ: പിഴയോ മറ്റ് നിയമനടപടികളോ നേരിടുന്ന വാഹനങ്ങളെ എളുപ്പത്തിൽ പിടികൂടാൻ ദുബൈ പൊലീസ് പുതിയ സംവിധാനം ഒരുക്കുന്നു. ദുബൈയിലെ ഏറ്റവും വലിയ പൊതു പാർക്കിങ് സേവനദാതാക്കളായ പാർക്കിനുമായി ചേർന്നാണ് പൊലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള ധാരണാപത്രം ജൈറ്റെക്‌സ് മേളയിൽ വെച്ച് ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു. ഇനി മുതൽ പാർക്കിനിന്റെ സ്മാർട്ട് പാർക്കിങ് സംവിധാനത്തിൽ വാഹനം കയറുമ്പോൾ തന്നെ കുടിശ്ശികയുള്ള പിഴകളോ, കണ്ടുകെട്ടാൻ ഉത്തരവിട്ട കേസുകളോ ഉണ്ടെങ്കിൽ പൊലീസിന് തത്സമയം വിവരം ലഭിക്കും. ഇത് ഉദ്യോഗസ്ഥർക്ക് ഉടൻ നിയമനടപടി സ്വീകരിക്കാൻ സൗകര്യമൊരുക്കും.
ട്രാഫിക്, ക്രിമിനൽ കേസുകളിൽ ആവശ്യമുള്ള വാഹനങ്ങളെ കണ്ടെത്താൻ ഈ പുതിയ സംവിധാനം പൊലീസിനെ സഹായിക്കും. ദുബൈയിലെ റോഡുകൾ സുരക്ഷിതമാക്കാനുള്ള പോലീസിന്റെ ശ്രമങ്ങൾക്ക് ഇത് വലിയ പിന്തുണ നൽകും. ദുബൈ പോലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ഇസ്സാം ഇബ്രാഹിം അൽ അവാറും, പാർക്കിൻ സി.ഇ.ഒ. മുഹമ്മദ് അബ്ദുല്ല അൽ അലിയുമാണ് കരാറിൽ ഒപ്പുവെച്ചത്. പൂർണമായ ഡിജിറ്റൽ സംയോജനം, തടസ്സമില്ലാത്ത ഡാറ്റാ കൈമാറ്റം, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.
Adjust Story Font
16

