സ്വദേശിവത്കരണത്തിന്റെ മറവിൽ തട്ടിപ്പ്; 296 യു.എ.ഇ സ്വദേശികളുടെ പണം തട്ടി
പണം തട്ടിയെടുത്ത സ്വകാര്യ കമ്പനി ഉടമക്ക് തടവ് ശിക്ഷ

സ്വദേശിവൽകരണ പദ്ധതിയുടെ മറവിൽ 296 യു.എ.ഇ സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സ്വകാര്യ കമ്പനി ഉടമക്ക് തടവ് ശിക്ഷ. യു എ ഇ പബ്ലിക് പ്രോസിക്യൂഷനാണ് കമ്പനിയുടെ ഉടമയും മാനേജരുമായ വ്യക്തിക്ക് ശിക്ഷ വിധിച്ചത്.
യു എ ഇ സ്വദേശികളെ ഇ കോമേഴ്സ്, മാർക്കറ്റിങ് എന്നിവ പരിശീലിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ സ്ഥാപനം തുടങ്ങിയത്. സ്വദേശിവത്കരണ നടപടികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്ന നാഫിസ് പദ്ധതിയിൽ ഇയാൾ സ്ഥാപനം രജിസ്റ്റർ ചെയ്തു. സ്ഥാപനത്തിൽ പരിശീലനത്തിനെത്തിയ ആൺകുട്ടികളും പെൺകുട്ടികളുമടക്കം 296 യു എ ഇ പൗരൻമാരിൽ നിന്ന് ഇയാൾ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് എന്ന പേരിൽ തന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ പരീക്ഷകളിൽ പരാജയപ്പെടുമെന്നും ഭീഷണിപ്പെടുത്തി. വേണ്ടത്ര നിലവാരത്തിൽ ഇയാളുടെ സ്ഥാപനത്തിൽ പരിശീലനവും നൽകിയിരുന്നില്ല.
ഇയാളുടെ നടപടികളിൽ നിയമവിരുദ്ധവും തട്ടിപ്പുമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്ക് തടവ്ശിക്ഷ വിധിച്ചത്. യു.എ.ഇ സ്വദേശികൾക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പരസ്യങ്ങൾ നൽകുന്നതും കുറഞ്ഞ ശമ്പളം നൽകുന്നതും കുറ്റകരമാണ്. നിലവിലില്ലാത്ത ജോലികളെ കുറിച്ചോ അവസരങ്ങളെ കുറിച്ചോ തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങൾ നൽകരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Adjust Story Font
16