ഐഡക്സ് എക്സ്പോ, ഒപ്പുവച്ചത് ആയിരം കോടി ദിർഹത്തിന്റെ കരാറുകൾ
ആകെ 9.77 ബില്യൺ ദിർഹത്തിന്റെ പതിനെട്ടു കരാറുകളാണ് യാഥാർഥ്യമായത്

ദുബൈ: അന്താരാഷ്ട്ര പ്രതിരോധ പ്രദർശനമായ ഐഡക്സിന്റെ ആദ്യ രണ്ടു ദിവസം ഒപ്പുവച്ചത് ഏകദേശം ആയിരം കോടി ദിർഹത്തിന്റെ കരാറുകൾ. മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ പ്രതിരോധ എക്സ്പോയാണ്, അബൂദബയിൽ നടക്കുന്ന ഐഡെക്സ്. യുഎഇ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വതന്ത്ര അതോറിറ്റി തവാസുൻ കൗൺസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ആകെ 9.77 ബില്യൺ ദിർഹത്തിന്റെ പതിനെട്ടു കരാറുകളാണ് യാഥാർഥ്യമായത്. രണ്ടാം ദിനം മാത്രം 5.8 ബില്യൺ ദിർഹത്തിന്റെ അഞ്ചു കരാറുകൾ ഒപ്പുവച്ചതായി തവാസുൻ വക്താവ് മാജിദ് അഹ്മദ് അൽ ജബരി പറഞ്ഞു.
അബൂദബി ആസ്ഥാനമായ പ്രതിരോധ കമ്പനി ക്ലാഡിയസ് എയ്റോസ്പേസുമായി ഒപ്പുവച്ച കരാറാണ് ഇതിൽ പ്രധാനപ്പെട്ടത്. അത്യാധുനികമായ അൽഹേദ മിസൈൽ സംവിധാനം വികസിപ്പിക്കുന്നതിനാണ് കരാർ. 3.76 ബില്യൺ ദിർഹമാണ് മൂല്യം. സൈന്യത്തിന് പടക്കോപ്പുകൾ നിർമിച്ചു നൽകാൻ ഇന്റർനാഷണൽ ഗോൾഡൻ ഗ്രൂപ്പുമായും തവാസുൻ ധാരണയിലെത്തി. 49.2 കോടി ദിർഹത്തിന്റെ കരാറാണിത്.
നാവിക സേനയുടെ സാങ്കേതിക പിന്തുണയ്ക്കായുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിന് ഫ്രഞ്ച് ആസ്ഥാനമായ എംബിഡിഎ കോർപറേഷനുമായി 3.2 കോടി ദിർഹത്തിന്റെ കരാറും ഒപ്പുവച്ചിട്ടുണ്ട്. എയർക്രാഫ്റ്റിന്റെ ഭാഗങ്ങൾ നിർമിക്കാൻ ഇറ്റലി ആസ്ഥാനമായ അഗസ്റ്റ വെസ്റ്റ്ലാൻഡുമായും ധാരണയായി.
ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രതിരോധ പ്രദർശനത്തിൽ 41 രാജ്യങ്ങളിൽ നിന്നുള്ള 1565 കമ്പനികളാണ് പങ്കെടുക്കുന്നത്. ഡ്രോണുകളും ടാങ്കുകളും ഉൾപ്പെടെ മുവ്വായിരത്തിലേറെ പ്രതിരോധ ഉത്പന്നങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ഇന്ന് പ്രദർശനം കാണാനെത്തി.
Adjust Story Font
16

