യു.എ.ഇ സ്വദേശിവൽക്കരണം; സമയപരിധി അവസാനിച്ചു
സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിൽ രംഗത്ത് ഓരോ വർഷവും രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് യു. എ.ഇ തൊഴിൽമന്ത്രാലയത്തിന്റെ നിർദേശം.
ദുബൈ: യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചു. നാളെ മുതൽ സ്ഥാപനങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന്റെ കർശന പരിശോധന നടക്കും. അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഈ വർഷം ആദ്യപകുതിയിൽ ഒരു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കി എന്ന് ഉറപ്പാക്കാനാണ് പരിശോധന.
സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിൽ രംഗത്ത് ഓരോ വർഷവും രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് യു. എ.ഇ തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. ഇതനുസരിച്ച് കഴിഞ്ഞവർഷത്തെ രണ്ട് ശതമാനവും ഈ വർഷം ആറുമാസത്തിനകം ഒരു ശതമാനവും സ്വദേശിവൽക്കരണം നടപ്പാക്കണം. ഇതിന് അനുവദിച്ച സമയ പരിധിയാണ് ഇന്ന് അവസാനിച്ചത്. നിയമലംഘനത്തിന് 42,000 ദിർഹമാണ് പിഴ.
നിയമലംഘനം ആവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്ന് മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴ ചുമത്തും. മൂന്നുശതമാനം സ്വദേശിവൽക്കരണം നടപ്പാക്കിയതിന് പിന്നാലെ ഈ വർഷാവസാനത്തോടെ നാലുശതമാനം എന്ന ലക്ഷ്യവും കൈവരിക്കണം. 2026നകം സ്വകാര്യ സ്ഥാപനങ്ങളിൽ പത്ത് ശതമാനം സ്വദേശിവൽക്കരണം എന്നതാണ് സർക്കാറിന്റ ലക്ഷ്യം.
Adjust Story Font
16