ഇറാൻ-ഇസ്രായേൽ യുദ്ധം; യുഎഇയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് സഹായ വാഗ്ദാനവുമായി ജി.സി.എ.എ
താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കും

ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും വഹിക്കുമെന്ന് യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. പ്രദേശത്തെ പുതിയ സംഭവവികാസങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അതോറിറ്റി പ്രത്യേക പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വിമാനങ്ങളുടെ സമയക്രമത്തിൽ തുടർച്ചയായി മാറ്റങ്ങൾ വരുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും തിരക്ക് നിയന്ത്രിക്കാനും യുഎഇയിലെ വ്യോമയാന മേഖല സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.
കഴിഞ്ഞ മണിക്കൂറുകളിൽ മാത്രം വിമാനങ്ങൾ റദ്ദാക്കപ്പെട്ടതുമൂലം പ്രതിസന്ധിയിലായ ഏകദേശം 20,200 യാത്രക്കാർക്ക് അതോറിറ്റി സഹായം നൽകി. ഇവർക്ക് താൽക്കാലിക താമസവും ഭക്ഷണവും ഉറപ്പാക്കുകയും ടിക്കറ്റ് റീബുക്ക് ചെയ്യാൻ സഹായിക്കുകയും ചെയ്തു. യാത്രക്കാർ വിമാനക്കമ്പനികളുടെ ഔദ്യോഗിക വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നിലവിലെ സാഹചര്യം മനസ്സിലാക്കണമെന്നും അതോറിറ്റി നിർദേശിച്ചു
Adjust Story Font
16

