"ഇറാൻ ആക്രമണങ്ങൾ ഗൾഫ് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വിഘാതം"- അൻവർ ഗർഗാഷ്
അദ്ദേഹത്തിന്റെ സോഷ്യമീഡിയാ പ്ലാറ്റ്ഫോമിലൂടെയാണ് ഇറാന്റെ നയങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്

ദുബൈ: ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളും ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് നേരെയുള്ള നിരന്തരമായ പ്രകോപനങ്ങളും മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണെന്ന് യുഎഇ. പുതിയ യുദ്ധസാഹചര്യങ്ങളിൽ നിന്ന് പിന്മാറാൻ ഇറാൻ തയ്യാറല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് പറഞ്ഞു.
അദ്ദേഹത്തിന്റെ സോഷ്യമീഡിയാ പ്ലാറ്റ്ഫോമിലൂടെയാണ് ഇറാന്റെ നയങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഹോർമുസിലൂടെ കടന്നുപോയ സൗദി അറേബ്യയുടെയും ഖത്തറിന്റെയും വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളും, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന പ്രകോപനപരമായ നീക്കങ്ങളും യുദ്ധത്തിന്റെ അധ്യായങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ പ്രാപ്തരല്ലെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരിക്കൽ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുകയും തൊട്ടടുത്ത നിമിഷം സമാധാനത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഇറാന്റെ ഇരട്ടത്താപ്പുകളുടെയും അസ്ഥിരതയുടെയും ലക്ഷ്യസ്ഥാനമായി ഗൾഫ്-അറബ് രാജ്യങ്ങൾക്ക് തുടരാൻ കഴിയില്ലെന്നും ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന തങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ സൗദി അറേബ്യയും ഖത്തറും ശക്തമായി അപലപിച്ചിരുന്നു. രണ്ട് രാജ്യങ്ങളും ഈ സംഭവങ്ങളുടെ ഉത്തരവാദിത്തം ഇറാന് മേൽ ചുമത്തുകയും ചെയ്തു. ഇത്തരം പ്രകോപനങ്ങൾ അന്താരാഷ്ട്ര സമുദ്ര സുരക്ഷയ്ക്കും ആഗോള ഊർജ വിതരണ ശൃംഖലയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.
Adjust Story Font
16

