സുരക്ഷാ പരിശോധന; റാസൽഖൈമയിലെ ജബൽ ജൈസിൽ സന്ദർശക വിലക്ക്
പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

റാസൽ ഖൈമ: കനത്തമഴയെ തുടർന്നുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായി റാസൽഖൈമയിലെ ജബൽ ജൈസിൽ സന്ദർശക വിലക്കേർപ്പെടുത്തി. ജബൽ ജൈസിലെ എല്ലാ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവെച്ചതായും അധികൃതർ അറിയിച്ചു. ഡിസംബർ 17 മുതൽ 19 വരെ ഉണ്ടായ കനത്ത മഴയെ തുടർന്ന് ചില ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടായതിനാലാണ് സുരക്ഷാ പരിശോധനയും അറ്റകുറ്റപ്പണികളും നടത്തുന്നത്.
ജൈസ് ഫ്ലൈറ്റ് സിപ്പ്ലൈൻ, പ്യൂറോ 1484, റെഡ് റോക്ക് ബിബിക്യൂ, വിയ ഫെറാറ്റ, ബിയർ ഗ്രിൽസ് എക്സ്പ്ലോറേഴ്സ് ക്യാമ്പ്, ജൈസ് വ്യൂവിങ് ഡെക്ക് പാർക്കിലെ യോഗ സെഷനുകൾ എന്നിവയാണ് അടച്ചിട്ടത്. മഴയും അസ്ഥിര കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ വാദികളിൽ ക്യാമ്പ് ചെയ്യരുതെന്ന് സന്ദർശകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് പാറകൾ മാറിപ്പോകാനും പാതകൾ വഴുതാനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഹൈക്കിങ്, ക്ലൈംബിങ് മേഖലകൾ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും, സ്പെഷ്യലിസ്റ്റ് ടീമുകൾ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ബാധിത പ്രദേശങ്ങൾ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് സന്ദർശകർക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് താത്കാലിക അടച്ചിടലെന്ന് മർജാൻ ലൈഫ്സ്റ്റൈൽ സിഇഒ ഡോണാൾഡ് ബ്രെംനർ പറഞ്ഞു. ഓരോ മേഖലയും വ്യക്തിഗതമായി വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിശോധനകളും അറ്റകുറ്റപ്പണികളും പൂർത്തിയാകുന്നതോടെ ഔദ്യോഗിക ജബൽ ജൈസ് പ്ലാറ്റ്ഫോമുകളിലൂടെ പുതിയ അപ്ഡേറ്റുകൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

