മലയാളി ഗവേഷകക്ക് ദുബൈയിലെ കാൻസർ ആൻഡ് ഓങ്കോളജി കോൺഫറൻസിൽ അംഗീകാരം
ഓറൽ കാൻസർ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന നവീന സംവിധാനം രൂപപ്പെടുത്തുന്നത് സംബന്ധിച്ച ഗവേഷണത്തിനാണ് അവാർഡ്

ദുബൈ: ദുബൈയിൽ നടക്കുന്ന നാലാമത് കാൻസർ ആൻഡ് ഓങ്കോളജി അന്താരാഷ്ട്ര കോൺഫറൻസിൽ മലയാളി ഗവേഷകക്ക് അംഗീകാരം. കോഴിക്കോട് സ്വദേശിനി ആഷിഖ ഷിറിനാണ് നേട്ടം. ഓറൽ കാൻസർ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന നവീന സംവിധാനം രൂപപ്പെടുത്തുന്നത് സംബന്ധിച്ച ഗവേഷണത്തിനാണ് അവാർഡ്. കോൺഫറൻസിൽ ഏറ്റവും മികച്ച അവതരണത്തിനുള്ള ബെസ്റ്റ് പോസ്റ്റർ അവാർഡ് ആഷിഖയാണ് സ്വന്തമാക്കിയത്. കാൻസർ, പൊതുജനാരോഗ്യ നയങ്ങളിലെ ആഗോള കാഴ്ചപ്പാടുകൾ എന്ന ശീർഷകത്തിലാണ് ഇത്തവണ കോൺഫറൻസ് സംഘടിപ്പിക്കപ്പെട്ടത്.
സമ്മേളനത്തിൽ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്നുണ്ട്. ചെന്നൈയിലെ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസിൽ ഗവേഷണം നടത്തുകയാണ് ആഷിഖ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറൽ ബയോടെക്നോളജിയിലും ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എൻവിറോൺമെന്റൽ സയൻസിലും ബിരുദാനന്തര ബിരുദങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കോഴിക്കോട് അരക്കിണർ സ്വദേശി പരേതനായ പിപി ഉസ്മാന്റെയും സഫിയയുടെയും മകളാണ്. കുറ്റ്യാടി സ്വദേശി ഒകെ നുഫൈലാണ് ഭർത്താവ്.
Adjust Story Font
16

