ദുബൈ നഗരത്തിൽ പുതിയ പാലം തുറന്നു
വേൾഡ് ട്രേഡ് സെൻറർ പരിസരത്താണ് പാലം

ദുബൈ നഗരത്തിൽ വേൾഡ് ട്രേഡ് സെൻറർ പരിസരത്ത് പുതിയ പാലം തുറന്നു. നഗരത്തിലെ തിരക്കേറിയ മേഖലകളായ കറാമ, ദേര ഭാഗങ്ങളിലേക്ക് യാത്രാ സമയം ആറുമിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറക്കാൻ പുതിയ പാലം സഹായകമാകുമെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബൈ വേൾഡ് ട്രേഡ് സെൻറർ റൗണ്ട് എബൗട്ട് വികസന പദ്ധതിയിലെ മൂന്നാമത്തെ പാലമാണ് ഇന്ന് ഗതാഗതത്തിന് തുറന്നത്. പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡിനെയും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റർ പാലത്തിലൂടെ മണിക്കൂറിൽ മൂവായിരം വാഹനങ്ങൾക്ക് കടന്നുപോകാനാകും.
പദ്ധതിയിലെ രണ്ട് പാലങ്ങൾ കഴിഞ്ഞ ഡിസംബറിൽ തുറന്നിരുന്നു. പുതിയ പാലം തുറന്നതോടെ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസനപദ്ധതിയുടെ 60 ശതമാനം പിന്നിട്ടതായി ആർ.ടി.എ അധികൃതർ പറഞ്ഞു. വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗത കുരുക്ക് കുറക്കുന്നതിന് പുറമേ, ദേര, കറാമ എന്നിവിടങ്ങളിലേക്കുള്ള യാത്ര സമയം ഒരു മിനിറ്റായി ചുരുക്കാനും പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. വികസന പദ്ധതി പൂർത്തിയാകുമ്പോൾ ജങ്ഷനിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയും. ഈ പദ്ധതി ദുബൈ വേൾഡ് ട്രേഡ് സെൻറർ, ദുബൈ ഇൻറർനാഷണൽ ഫിനാൻഷ്യൽ സെൻറർ എന്നീ വ്യാപാര-വാണിജ്യ കേന്ദ്രങ്ങളിലേക്കും സഅബീൽ, സത്‌വ, കറാമ, ജഫിലിയ്യ, മൻകൂൽ പ്രദേശങ്ങളിലേക്കും യാത്ര എളുപ്പമാക്കും.
Adjust Story Font
16

