ഇവിടെ എല്ലാം സെറ്റാണ്...; ജനസംതൃപ്തിയിൽ ലോകത്ത് ഒന്നാമത് യുഎഇ
സർവേ ഫലം പുറത്തുവിട്ട് ഗാലപ്പ്

ദുബൈ: ആഗോളതലത്തിൽ പൊതുജന സംതൃപ്തിയിൽ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്തെന്ന് പുതിയ റിപ്പോർട്ട്. ദുബൈയിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിന്റെ രണ്ടാം ദിനത്തിൽ പ്രമുഖ ആഗോള സർവേ ഏജൻസിയായ ഗാലപ്പ് ആണ് ഈ സർവേ ഫലം പുറത്തുവിട്ടത്. ഗൾഫ് രാജ്യങ്ങളായ കുവൈത്തും ബഹ്‌റൈനുമാണ് തൊട്ടുപിന്നാലെയുള്ളത്. 107 രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന പൗരന്മാർക്കിടയിൽ നടത്തിയ ഈ സർവേ അതാത് രാജ്യങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെയും ആവശ്യങ്ങളെയും എടുത്തുകാട്ടുന്നതാണ്.
യുഎഇയിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് ഭാഗവും സാമ്പത്തികാവസ്ഥ, ജോലി, ഗവൺമെന്റ് പ്രവർത്തനം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ പൂർണ സംതൃപ്തരാണ്. ഇവർക്ക് യാതൊരുവിധ ആശങ്കകളോ പരാതികളോ ഇല്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്. അടുത്ത തലമുറ തങ്ങളേക്കാൾ മികച്ച രീതിയിൽ ജീവിക്കുമെന്ന് യുഎഇയിലെ 63 ശതമാനം ആളുകളും വിശ്വസിക്കുന്നു. ഇത് ആഗോള ശരാശരിയായ 32 ശതമാനത്തിന്റെ ഇരട്ടിയോളമാണ്. യുഎഇയിലെ പൗരന്മാരെ കൂടാതെ രാജ്യത്ത് താമസിക്കുന്ന വിദേശികളും ഒരു പോലെ സംപ്തൃപ്തരാണെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.
എഡൽമാൻ ട്രസ്റ്റ് ബാരോമീറ്റർ 2026 റിപ്പോർട്ട് പ്രകാരം ഭരണകൂടത്തിലുള്ള വിശ്വാസത്തിലും യുഎഇ ആഗോളതലത്തിൽ ഒന്നാമതാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി സാമ്പത്തിക പ്രതിസന്ധി തുടരുന്നുവെന്ന് ഗാലപ്പ് സിഇഒ ജോൺ ക്ലിഫ്റ്റൺ പറഞ്ഞു. 107-ൽ 71 രാജ്യങ്ങളിലും പ്രധാന ആശങ്ക സാമ്പത്തികമാണ്. എന്നാൽ യുഎഇയിൽ ജനങ്ങളുടെ സുരക്ഷയും അവസരങ്ങളും ഉറപ്പാക്കുന്നതിൽ ഭരണകൂടം വിജയിച്ചതായാണ് സർവേ സൂചിപ്പിക്കുന്നത്.
Adjust Story Font
16

