സ്യൂട്ട്‌കേസിൽ ചത്ത കരടി കുഞ്ഞുങ്ങൾ: ദുബൈ വിമാനത്താവളത്തിൽ ഏഷ്യൻ യാത്രക്കാരി പിടിയിൽ
അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ കരടികളെ കടത്താനായിരുന്നു ശ്രമം

ദുബൈ: അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ കരടികളെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏഷ്യൻ യാത്രക്കാരി പിടിയിൽ. ദുബൈ കസ്റ്റംസാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനക്കിടെ അസാധാരണ വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ലഗേജ് പ്രത്യേകം പരിശോധിക്കുകയായിരുന്നു. തുടർന്നാണ് അപൂർവ കരടികൾ അടങ്ങിയ കൊട്ട സ്യൂട്ട്‌കേസിനുള്ളിൽ കണ്ടെത്തിയത്.
പണം ലഭിച്ചതിനാൽ സ്യൂട്ട്‌കേസ് കൊണ്ടുവരികയായിരുന്നുവെന്നും അത് മറ്റൊരാൾക്ക് നൽകാനുള്ളതാണെന്നും യാത്രക്കാരി ചോദ്യം ചെയ്യലിൽ പറഞ്ഞു. ഉള്ളിലുള്ളതിനെ കുറിച്ച് അറിയിക്കാതെ സാധാരണ യാത്രക്കാരെ കള്ളക്കടത്ത് പ്രവർത്തനങ്ങൾക്കായി ചൂഷണം ചെയ്യുന്ന രീതിയാണിതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. മൃഗഡോക്ടർ സ്ഥലത്തെത്തി മൃഗങ്ങളെ പരിശോധിച്ചു, അവ മരിച്ചതായി സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര സംരക്ഷണ ചട്ടങ്ങൾ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ഇനത്തിൽപ്പെട്ട കരടികളാണിവയെന്ന് മൃഗഡോക്ടർ സ്ഥിരീകരിച്ചു. പരിസ്ഥിതി കുറ്റകൃത്യ യൂണിറ്റിന്റെ അന്വേഷണം ഉൾപ്പെടെയുള്ള നിയമ നടപടികൾക്കായി ദുബൈ പൊലീസ് കേസ് റഫർ ചെയ്തു.
Adjust Story Font
16

