യുഎഇ വ്യോമപാതയിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കി
കൂടുതൽ ഇന്ത്യൻ സർവീസുകൾക്ക് സാധ്യത

ദുബൈ: യുഎഇ വ്യോമപാതയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി. നിലവിലെ സാഹചര്യങ്ങൾ സൂക്ഷമമായി വിലയിരുത്തിയാണ് വ്യോമമേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. വ്യോമമേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് അതോറിറ്റികളുടെ കൂടി നിർദേശം പരിഗണിച്ചാണ് ഈ തീരുമാനം. എന്നാൽ, വ്യോമപാതയിലെ സുരക്ഷ പരിഗണിച്ച് കൂടുതൽ സൂക്ഷ്മമായ തത്സമയ നിരീക്ഷണം തുടരുമെന്നും ജി.സി.എ.എ. വ്യക്തമാക്കി.
വ്യോമപാതയിലെ മുഴുവൻ നിയന്ത്രണങ്ങളും നീങ്ങിയതോടെ ഇന്ത്യയിടക്കം കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് യുഎഇ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസ് സജീവമാക്കാൻ സാധിക്കും. നിലവിൽ വിമാനയാത്രക്ക് വേണ്ടി വരുന്ന ഉയർന്ന നിരക്ക് ഇതോടെ കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വ്യോമപാതയിൽ നിയന്ത്രണമുണ്ടായിരുന്നതിനാൽ യുഎഇ വിമാനത്താവളങ്ങൾ ഹബ്ബായി പ്രവർത്തിക്കുന്ന എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ, എയർ അറേബ്യ വിമാനങ്ങളാണ് സംഘർഷദിനങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്നത്. വ്യോമപാത തുറക്കുന്നതിന് മുന്നോടിയായി ഏപ്രിൽ 30 മുതൽ ഗൾഫ് നഗരങ്ങളിക്കുള്ള സർവീസ് പുനഃരാരംഭിച്ചതായി എയർ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിരുന്നു. ദിവസം 40 വിമാനങ്ങളാണ് വിവിധ ഗൾഫ് നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് പുനഃരാരംഭിച്ചത്.
Adjust Story Font
16

